മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിൽ 25 വർഷത്തോളമായി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയാണ് ഇടവേള ബാബു. അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്നും ഇത്തവണ വിരമിക്കുന്ന അദ്ദേഹത്തിനുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള “ഇടവേളകളില്ലാതെ” എന്ന പുസ്തകം പ്രകാശനം ചെയ്തു.
അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിനുള്ള സ്നേഹസമ്മാനമായ ഈ പുസ്തകം തയ്യാറാക്കിയത് കെ. സുരേഷ് ആണ്. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപിയാണ്, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തത്.
വര്‍ണ്ണാഭമായ ഈ ചടങ്ങില്‍ പ്രസിദ്ധ ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥിയ ലിപി അക്ബര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിൽ ഏറെയും അമ്മയെന്ന സംഘടനെയെ കുറിച്ചുമാണ്. സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ , എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാൽ ആണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’. ‘ഇടവേളകളില്ലാതെ’ എന്ന പുസ്തകം കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ. സുരേഷ് ഗോപി, ശ്രീ. മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്യുന്ന വേളയിൽ നടൻ ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കെ. സുരേഷ്, ശ്വേത മേനോന്‍, ലിപി അക്ബര്‍ എന്നിവര്‍ സമീപം ഉണ്ടായിരുന്നു.
ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പായിരുന്നു മറ്റൊരു പ്രധാന ആകർഷണം. പഴയ ഭരണസമിതി അധികാരമൊഴിയുകയും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു. മോഹൻലാൽ തന്നെയാണ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്. എതിരില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി മുകുന്ദനും ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ട്രറി സ്ഥാനത്ത് നടൻ സിദ്ദിഖാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂടാതെ ഏറ്റവും കൂടുതൽ മത്സരം നടന്ന വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് നടൻ ജഗദീഷും, നടൻ ജയൻ ചേർത്തലയുമാണ്. ജോയന്റ് സെക്രട്ട്രറിയായി മത്സരിച്ച് ജയിച്ചത് നടൻ ബാബുരാജ് ആണ്.