പ്രേക്ഷകരുടെ കാത്തിരിപ്പിനവസാനം കുറിച്ച് ജയസൂര്യ നായകനാകുന്ന കത്തനാർ സിനിമയുടെ ആദ്യ ഗ്ലിമ്പ്സ് പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ അപ്ഡേഷന് പുറത്ത് വിട്ടിട്ടുള്ളത്.
അനുഷ്ക ഷെട്ടിയാണ് 2024 ഇൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ നായിക. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ആദ്യ ഗ്ലിമ്പ്സ് സിനിമ ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കുമെന്ന സൂചനയാണ് തരുന്നത്. നടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് സിനിമയെ കുറിച്ചുള്ള ആദ്യ അപ്ഡേഷനും പുറത്ത് വന്നിരിക്കുന്നത്. കത്തനാരെ സംശയത്തോടു കൂടി നോക്കി കാണുന്ന മത പുരോഹിതരേയും. ആദ്യ കാലങ്ങളിലെ കഷ്ടപാടുകൾ നിറഞ്ഞു നിൽക്കുന്ന കത്തനാരെയും കുറിച്ചുള്ള സൂചനകളാണ് അപ്ഡേഷന് നൽകുന്നത്

ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമാനന്തനാണ് വെർച്യുൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാകുമെന്നുറപ്പാണ്. നീൽ ഡിക്കൂഞ്ഞയാണ്
ഛായാഗ്രാഹകൻ. റോമിലും ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്

അതേ സമയം കളമശ്ശേരി കാർഷികോത്സവത്തിന്റെ സമാപന സമ്മേളന വേദിയിൽ വെച്ച് കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് നടൻ ജയസൂര്യ സംസാരിച്ചത് വിവാദമായി മാറിയിട്ടുണ്ട്
മന്ത്രിമാരായ പി രാജീവിനേയും പി പ്രസാദിനേയും വേദിയിലിരുത്തിയാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദിന്റെ വാദം. ‘പ്ലാൻഡ് ആയ പ്രസ്താവനയാണ്. എന്നാൽ ആ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമ പോലെയുള്ള അനുഭവമായി. കൂടാതെ സത്യം എല്ലാവർക്കും മനസിലാവുകയും ചെയ്തു’, എന്നാണ് മന്ത്രി പറഞ്ഞത്.

നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും പി പ്രസാദ് വ്യക്തമാക്കി. കൂടാതെ നടന്റെ സുഹൃത്തായ കൃഷ്ണപ്രസാദിന് മാസങ്ങളായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറയുകയുണ്ടായി. ‘നടൻ കൃഷ്ണപ്രസാദിന് നെല്ല് സംഭരണത്തിന്റെ മുഴുവൻ തുകയും ലഭിച്ചിട്ടുണ്ടെന്നും, ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടിൽ ഏപ്രിൽ മാസത്തോടെ മൂന്ന് തവണകളായാണ് പണം എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സർക്കാരിനെ വിമർശിച്ചിരുന്നത്. കർഷകർ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നുമാണ് നടൻ കാർഷികോത്സവത്തിന്റെ വേദിയിൽ പറഞ്ഞത്.

