ഇന്ത്യൻ സിനിമാലോകം കണ്ട ചലച്ചിത്ര ഇതിഹാസം മമ്മൂട്ടി

0
220

ഇന്ത്യൻ സിനിമാലോകം കണ്ട ചലച്ചിത്ര ഇതിഹാസം, മലയാളിപ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം, മെഗാസ്റ്റാർ മമ്മൂട്ടി. 52 വർഷം നീണ്ട അഭിനയസപര്യയിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി എന്ന താരരാജാവ് ജന്മം നൽകിയത്. അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി വരാനിരിക്കുന്ന ബസൂക്കയും, ബിലാലിലും എത്തി നിൽക്കുന്നു പകരം വയ്ക്കാനില്ലാത്ത ഈ അതുല്യപ്രതിഭയുടെ അഭിനയജീവിതം.

1971 ൽ സത്യൻ, നസീർ, ഷീല എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കെ.എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മുഹമ്മദ്കുട്ടി ഇസ്മയിൽ പാണപറമ്പിൽ എന്ന മമ്മൂട്ടിയുടെ അഭിനയജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.

കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷമാണ് സിനിമയിലേക്കുള്ള തുടക്കം. സത്യൻ മാസ്റ്ററിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയ ആ കൗമാരക്കാരൻ ഇന്ന് ഇന്ത്യൻസിനിമാലോകത്തിന്റെ മുടിചൂടാമന്നനായി വാനോളം ഉയർന്നു. പങ്കായം തുഴയുന്ന തോണിക്കാരനായി ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് മമ്മൂട്ടി എന്ന കലാകാരന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1980 ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിലെ മാധവൻകുട്ടി എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് മികച്ച നിരൂപകപ്രശംസ നേടിക്കൊടുത്തു. അങ്ങനെ നായകനടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര ആരംഭിക്കുകയായിരുന്നു.

പിന്നീട് 90 കാലഘട്ടങ്ങളിൽ മമ്മൂട്ടിയുടെ യുഗാരംഭമായിരുന്നു. കാലചക്രം, മേള, തൃഷ്ണ, മുന്നേറ്റം, സ്ഫോടനം, ഊതിക്കാച്ചിയ പൊന്ന്, ഒരു തിര പിന്നെയും തിര, അഹിംസ, യവനിക, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ഈ നാട്, അവിടത്തെപ്പോലെ ഇവിടെയും, കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങി 60 ഓളം ചിത്രങ്ങൾ മമ്മൂട്ടി നായകനായി മികച്ച വിജയം കൈവരിച്ചു.

നിറക്കൂട്ട്, യാത്ര, കാതോട് കാതോരം, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, പൂവിനു പുതിയ പൂന്തെന്നൽ,ആവനാഴി, ന്യൂ ഡൽഹി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, തനിയാവർത്തനം, ഒരു സിബിഐ ഡയറിക്കുറിപ്പ്, സംഘം, ഓഗസ്റ്റ് 1 , മനു അങ്കിൾ, അഥർവ്വം, ജാഗ്രത, മൃഗയ തുടങ്ങിയ സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങൾ മമ്മൂട്ടി മലയാളി പ്രേക്ഷകർക്ക് നൽകി.

വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കഥ പറഞ്ഞ ഹരിഹരൻ ചിത്രം ‘ഒരു വടക്കൻ വീരഗാഥയിലൂടെ’ മമ്മൂട്ടി എന്ന ഇതിഹാസനായകൻ ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവായി. മതിലുകൾ, വിധേയൻ, പൊന്തന്മാട, ഡോ.ബാബാസാഹിബ് അംബേദ്‌കർ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങൾക്കും അദ്ദേഹം ദേശീയ പുരസ്‌കാരം നേടി. 6 തവണയാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് അർഹനായത്.

1984 ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ, 1989 ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, 93 ൽ വിധേയൻ,വാത്സല്യം,പൊന്തൻമാട, 2004 ൽ കാഴ്ച, 2009 ൽ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ, കുട്ടിസ്രാങ്ക്,കേരള വർമ പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയമികവ് മമ്മൂട്ടിയെ പുരസ്‍കാരനിറവിലെത്തിച്ചു. ചലച്ചിത്രരംഗത്തെ അഭിനയമികവിനു രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു, കൂടാതെ ഭരത് അവാർഡും കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റും മമ്മൂട്ടി നേടി.

അമരത്തിലെ അച്ചൂട്ടിയും, കോട്ടയം കുഞ്ഞച്ചനും, മനു അങ്കിളും, കുട്ടേട്ടനും, ഇൻസ്‌പെക്ടർ ബൽറാമും, പുട്ടുറുമീസും, നരസിംഹ മന്നാഡിയാറും, മേലേടത്തു രാഘവൻ നായരും, ജോസഫ് അലക്സും, ശങ്കർ ദാസും, ഹിറ്റ്ലർ മാധവൻകുട്ടിയും, ചാണ്ടിച്ചായനും നന്ദഗോപാൽ മാരാരും, അറക്കൽ മാധവനുണ്ണിയും, ഫാന്റം പൈലിയും, സേതുരാമയ്യരും, ബെല്ലാരി രാജയും, കൃഷ്‌ണനും, ഗുലാനും, ബിലാലും, മൈക്കിളും, തുടങ്ങി നൻപകൽ നേരത്തു മയങ്ങിയ സുന്ദരം വരെ നിഷ്പ്രഭം ആടിത്തീർത്ത നിരവധി കഥാപാത്രങ്ങൾ സിനിമാസ്വാദകർ ഒരിക്കലും മറന്നുകാണില്ല.

മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും അടക്കം 400 ഓളം ചിത്രങ്ങളിൽ മമ്മൂട്ടി ഇതിനോടകം അഭിനയിച്ചു ഫലിപ്പിച്ചു. മൗനം സമ്മതം, ദളപതി, അഴകൻ, മക്കൾ ആച്ചി, മരുമലർച്ചി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം, പേരന്പ് എന്നീ തമിഴ് ചിത്രങ്ങളിലും സ്വാതി കിരണം, സൂര്യ പുത്രുലു, റെയിൽവേ കൂലി, യാത്ര തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും മലയാളത്തിലും തമിഴിലും ഒരേ സമയത്ത് പുറത്തിറങ്ങിയ ശിക്കാരി എന്ന കന്നഡ ചിത്രത്തിലും ബി. ആർ അംബേദ്കറുടെ ജീവിതകഥ പറഞ്ഞ ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിലും മമ്മൂട്ടി എന്ന കലാകാരൻ ഒരുപോലെ തിളങ്ങി.

ഏതു തരത്തിലുള്ള ഭാഷാശൈലിയും തനിക്കു വഴങ്ങും എന്ന് തെളിയിച്ച പ്രതിഭ കൂടിയായിരുന്നു മമ്മൂട്ടി. കോട്ടയത്തെ തനി അച്ചായൻ കുഞ്ഞച്ചൻ, തൃശൂർ ഗഡിയായ പ്രാഞ്ചിയേട്ടൻ, ഘനഗംഭീരനായ ചരിത്രനായകൻ വടക്കൻ വീരഗാഥയിലെ ചന്തു, തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന് തിരുവനന്തപുരം ഭാഷയിൽ പറഞ്ഞ രാജമാണിക്യം, ചട്ടമ്പിനാടിലെ കന്നഡക്കാരനായ മല്ലയ്യ, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, പുത്തൻ പണത്തിലെ കാസർഗോഡുകാരൻ നിത്യാനന്ദ ഷേണായി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി എന്നീ കഥാപാത്രങ്ങളുടെ ഭാഷാശൈലികൾ ഈ അതുല്യനടന്റെ കൈകളിൽ ഭദ്രമായിരുന്നു.

അതേസമയം, സിനിമാസ്വാദകരും ആരാധകരും ഒന്നടങ്കം ആകാംഷയോടുകൂടി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. മലയാളസിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകർ ബസൂക്കയ്ക്കായി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏറെ കൗതുകത്തോട് കൂടിയാണ് പ്രേക്ഷകർ ‘ബസൂക്ക’യുടെ ഗംഭീര വരവിനായി കാത്തിരിക്കുന്നത്. എന്തായാലും 5 പതിറ്റാണ്ടുകളിലേറെയായി എണ്ണമറ്റ ചലച്ചിത്രങ്ങളിലൂടെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന അഭിനയകുലപതി.

LEAVE A REPLY

Please enter your comment!
Please enter your name here