‘ജെയ്ക്കാണ് യഥാർത്ഥ സഖാവ്’ : നടൻ സുബീഷ് സുധിയുടെ ഫേസ്ബുക് പോ​സ്റ്റ്

0
637

വേശത്തോടെയുള്ള പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചിരുന്നു. ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയെ നയിക്കാനായി എത്തിയിരിക്കുന്നത്. മൂന്നാം തവണയും പുതുപ്പള്ളിയിൽ മത്സരിച്ച് തോറ്റിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികളെകുറിച്ച് നടൻ സുബിഷ് സുധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജെയ്ക്കിൻറെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സുബീഷിൻറെ പോസ്റ്റ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റ് ഇതിനകം തരം​ഗമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പുതുപ്പള്ളിയിൽ മത്സരിച്ച ജൈയ്ക് സി തോമസിനെക്കുറിച്ചാണ് സുബീഷ് പോസ്റ്റിൽ സംസാരിക്കുന്നത്. ജൈയ്ക് ജയിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ഉമ്മൻ ചാണ്ടി എഫക്ട് കാരണം അതിന് കഴിയില്ലെന്ന് മനസിലാക്കിയിരുന്നെന്നും സുബീഷ് പറയുന്നു.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പ്…

ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാൾ,മറ്റൊന്ന് മരിച്ചുപോയൊരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാൻ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകൾ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യൻ.. അതുകൊണ്ടുതന്നെ അയാളുൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണം എന്നു ചിന്തിക്കുന്ന ആൾക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു.

അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽതന്നെ ഞാൻ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാൽ…’ അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.

പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങൾ കാണുന്നവരാണ് യഥാർത്ഥ മനുഷ്യനെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു.

ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ സുബീഷ് സുധി ഇപ്പോൾ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here