മലയാള സിനിമാ രംഗത്തും, മിമിക്രി കലാ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന കലാകാരനാണ് ടിനി ടോം. സോഷ്യൽ മീഡിയ ഒക്കെ വരുന്നതിനു മുന്നേ കലാ രംഗത്തേക്കും സിനിമാ രംഗത്തേക്കും വന്ന നടനാണ് ടിനി ടോം. ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ഫോണിന്റെയും വരവോടെ ആളുകൾക്ക് കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ടെന്നും, എന്നാൽ തങ്ങളുടെ കാലത്തെ അവസ്ഥ അതായിരുന്നില്ലെന്നും പറയുകയാണ് ടിനി ടോം. മിന്നും താരം പരിപാടിക്കിടെ മൂവി വേൾഡ് മീഡിയയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ടിനി ടോമിന്റെ വാക്കുകൾ…
‘ഞാനൊക്കെ കലാരംഗത്തേക്ക് വരുമ്പോൾ സോഷ്യൽ മീഡിയ പോലും ഇല്ല. നേരിട്ട് കാണുന്ന ഒരു പത്തോ ഇരുപതോ പേർ മാത്രമാണ് പ്രതീക്ഷ. അവരിലൂടെ അടുത്ത ഒരു അവസരം കിട്ടിയാൽ ആയി. അന്ന് യൂണിവേഴ്സിറ്റി കോമ്പറ്റീഷനുകൾക്ക് പോകുമ്പോൾ സർട്ടിഫിക്കറ്റ് കിട്ടും. എന്നിട്ട് ആ സർട്ടിഫിക്കറ്റുമായി അവസരങ്ങൾക്ക് വേണ്ടി വീണ്ടും അലഞ്ഞുതിരിഞ്ഞു നടക്കണം. ഇപ്പോൾ ഫോണിൽ ഒരു വീഡിയോ എടുത്ത് ഇട്ടുകഴിഞ്ഞാൽ ലോകം മുഴുവൻ ആ വീഡിയോ കാണുകയാണ്. കേരളത്തിലെ മൂന്നരക്കോടി മലയാളി ജനങ്ങളും കാണും. ഒരു റീൽ ഇട്ടാൽ പോലും അവസരം കിട്ടും. ഇപ്പോൾ ആവേശം സിനിമയിൽത്തന്നെ വ്ലോഗർമാരെ ഒക്കെ സെലക്ട് ചെയ്തിട്ടുണ്ട്. ഫോൺ ഒരു വലിയ പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഉണ്ട്. അന്ന് എന്റെ കാലത്ത് ഇത്ര പ്ലാറ്റുഫോമുകൾ ഉണ്ടായിരുന്നില്ല.
എന്നാൽ അവസരങ്ങൾ കിട്ടുന്നതനുസരിച്ച് മത്സരവും കൂടിക്കൊണ്ടിരിക്കുകയാണ്. ആഴ്ച്ചയിൽ ഒരു പതിനഞ്ച് നടന്മാർവെച്ച് ഇറങ്ങുന്നുണ്ട്. അതിനിടയിൽനമ്മളും പിടിച്ച് നിൽക്കണമല്ലൊ. മത്സരങ്ങൾ വരുമ്പോൾ എപ്പോഴും അതിൽനിന്നുണ്ടാകുന്ന ഉൽപ്പന്നം നന്നാവും , അതാണൊരു നല്ല കാര്യം. ഇപ്പോൾ നമ്മൾ കാണുന്നുണ്ടല്ലൊ ഇറങ്ങുന്ന സിനിമകൾ മിക്കതും നൂറ്കോടിയിലേക്ക് എത്തുന്നു. മിമിക്രിയിൽ നിന്നും നല്ല കോമ്പറ്റീഷനുണ്ട്. അതിൽനിന്നും ആളുകൾ സിനിമയിലേക്ക് എത്തുന്നുണ്ട്. എന്റർടെെൻമെന്റ് മേഖല നന്നായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
അതേപോലെ കോമഡി സ്കിറ്റുകളും മിമിക്രിയൊക്കെ ചെയ്യുന്നതിലെ ബുദ്ധിമുട്ടും കഷ്ട്ടപ്പാടും എന്താണെന്ന് പറഞ്ഞാൽ നമ്മൾ ഒരു തവണ കേട്ട തമാശ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ചിരിക്കില്ല, അത് വളരെ പെട്ടെന്ന് ഔട്ട്ഡേറ്റഡ് ആകും. പക്ഷെ ഭരതനാട്യം, കഥകളിപോലെയുള്ളവ വീണ്ടും വീണ്ടും ഒരേപോലെ കളിക്കാം. കോമഡി അതുകൊണ്ടുതന്നെ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം. സമകാലീന വിഷയങ്ങൾ പഠിച്ച് പത്രം വായിച്ച് വാർത്തകളൊക്കെ അറിയണം എന്നാലെ അതിൽ പിടിച്ചുനിൽക്കാൻ ആവുകയുള്ളു. ‘