2023 ലെ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത് ഇന്ത്യയാണ്. ഒക്ടോബർ 5 ന് ആരംഭിക്കുന്ന ടൂർണമെന്റിന് കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ ആയ ബിസിസിഐ ബോളിവുഡ് താരം അമിതാബ് ബച്ചന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്കൊരു ലോക കപ്പിന് വേദിയാകുന്നത്. ഇതിനു മുൻപും ഇന്ത്യയിൽ വെച്ച് ലോകകപ്പ് ക്രിക്കറ്റ് നടന്നിട്ടുണ്ടെങ്കിലും ചില മത്സരങ്ങൾക്കെങ്കിലും അയൽ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ വേദിയായിട്ടുണ്ട്. എന്നാൽ ഈ വർഷം മത്സരങ്ങളെല്ലാം തന്നെ ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ വെച്ചാണ് നടത്തപെടുന്നത്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ യാണ് ചൊവ്വാഴ്ച്ച അമിതാഭ് ബച്ചന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചത്. ചിത്രം തങ്ങളുടെ ട്വീറ്റർ ഹാന്ഡിലിൽ പങ്കു വെച്ച് കൊണ്ട് ബിസിസിഐ കുറിച്ചു….
“നമ്മുടെ സുവർണ ബിംബങ്ങൾക്കു സ്വർണ ടിക്കറ്റ് നൽകുകയാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വർണ ടിക്കറ്റ് ഇരുപതാം നൂറ്റാണ്ടിന്റെ സൂപ്പർ സ്റ്റാർ ആയ അമിതാഭ് ബച്ചന് സമ്മാനിക്കുകയാണ്. അതുല്യ നടനും ക്രിക്കറ്റ് പ്രേമിയുമായ ബച്ചൻ ഇന്ത്യൻ ടീമിന് നൽകുന്ന പിന്തുണ നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നതാണ്. അദ്ദേഹം ക്രിക്കറ്റ് ലോകകപ്പിൽ നമ്മുടെ ഭാഗമാകുന്നത് ഏറെ സന്തോഷകരമാണ്”
Golden ticket for our golden icons!
BCCI Honorary Secretary @JayShah had the privilege of presenting our golden ticket to none other than the “Superstar of the Millennium,” Shri @SrBachchan.
A legendary actor and a devoted cricket enthusiast, Shri Bachchan’s unwavering support… pic.twitter.com/CKqKTsQG2F
— BCCI (@BCCI) September 5, 2023
അഞ്ചു പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായൊരിടം തീർത്ത ഇതിഹാസ കലാകാരനാണ് മുൻ ലോക സഭ എംപി കൂടിയായ അമിതാബ് ബച്ചൻ. 200 ലധികം സിനിമയിലഭിനയിച്ചിട്ടുള്ള ബച്ചൻ റേഡിയോ അവതാരകനായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയിലേക്കെത്തിച്ചേരുകയും. ബോളിവുഡിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായി തീരുകയും ചെയ്തു. ശബ്‌ദ ഗാംഭീര്യം കൊണ്ടും ഉയരം കൊണ്ടും ഇന്ത്യൻ സിനിമയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ബച്ചന് രാജ്യം പദ്മ ശ്രീയും പദ്മ വിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
12 വർഷങ്ങൾക്ക് ശേഷമാണു ഇന്ത്യ ലോകകപ്പിന് വേദിയാവുന്നത്. ഒക്ടോബർ അഞ്ചിന് ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയം ഉൽഘാടന മത്സരത്തിന് വേദിയാകും. മുൻ വർഷത്തെ വിജയികളായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഈ പ്രാവശ്യം കേരളത്തിൽ നിന്നുള്ള സ്റ്റേഡിയങ്ങളൊന്നും തന്നെ മത്സരത്തിന് വേദിയാകുന്നില്ല