നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്മത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ വലിയ രൂപത്തിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ഇപ്പോഴിത ഉദയനിധിയുടെ തല കൊയ്യാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പരമഹൻസ് ആചാര്യ.
ഉദയനിധിയുടെ തലയെടുക്കുന്നവർക്കു 10 കോടി രൂപയാണ് ഇയാൾ വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ആരുമത് ചെയ്തില്ലെങ്കിൽ ഞാൻ നേരിട്ട് പോയി ഉദയനിധിയുടെ തല കൊയ്യുമെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. തമിഴ്നാട് പ്രോഗ്രസ്സിവ് റൈറ്റേർസ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന അബൊളീഷൻ കോൺക്ലേവ് എന്ന പരിപാടിയിലാണ് സനാതന ധർമത്തിനെതിരെ ഉദയനിധി പ്രതികരിച്ചത്. സനാതന ധർമം സാമൂഹ്യ നീതിക്കെതിരാണെന്നും അതിനാൽ സമൂഹത്തിൽ നിന്നും സനാതന ധർമം തുടച്ചു നീക്കണമെന്നും അഭിപ്രായപ്പെട്ട ഉദയ നിധി സനാതന ധർമം പകർച്ച വ്യാധികളായ മലേറിയക്കും ഡെങ്കി പനിക്കും കൊറോണക്കും സമാനമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. മലേറിയയെയും ഡെങ്കി പനിയേയും പോലെ സനാതന ധർമത്തിനെതിരെ കേവലം പ്രതിരോധം മാത്രം പോര, പകരം സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഉദയനിധിയുടെ പരാമർശത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയടക്കം പങ്കെടുത്തിരുന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഉദയനിധി പരാമർശം നടത്തിയിരുന്നത്.
ഇതിനെ തുടർന്ന് ബിജെപി ഐ ടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ അടക്കം ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു എന്നാൽ പറഞ്ഞ വാക്കുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു ഇതിന് ഉദയനിധി നൽകിയ മറുപടി.
നിലവിൽ തമിഴ്നാട് മന്ത്രി സഭയിൽ കായിക – യുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രി സ്ഥാനം വഹിക്കുന്ന ഉദയനിധി തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യ മന്ത്രി കരുണാനിധിയുടെ കൊച്ചു മകനുമാണ്. ചെന്നൈയിലെ ചെപ്പക്-തിരുവള്ളികെനി മണ്ഡലത്തിൽ നിന്നുമാണ് ഉദയനിധി സ്റ്റാലിൻ ഡി എം കെ യുടെ പ്രതിനിധിയായി തമിഴ്നാട് നിയമ സഭയിലേക്കെത്തുന്നത്.
തന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ജയന്റ് സ്റ്റുഡിയോയിലൂടെ നിർമ്മാതാവും വിതരണക്കാരനുമായി തമിഴ് സിനിമ മേഖലയിലേക്കെത്തിയ ഉദയനിധി പിന്നീട് അഭിനയ രംഗത്തേക്കും കടന്നു വന്നു. ഉദയ നിധി തന്നെ നിർമിച്ച മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനാണ് താരം അഭിനയിച്ച അവസാന ചിത്രം.