സിസിഎൽ പത്താം വർഷത്തിലേക്കു കടക്കുകയാണ്. സിസിഎലിന്റെ പത്താമത്തെ സീസൺ ഇക്കഴിഞ്ഞ ദിവസമാണ് ദുബായിൽ വെച്ച് ലോഞ്ച് ചെയ്തത്. അതേസമയം കൊച്ചിയിൽ വെച്ച് സിസിഎലിലേക്കുള്ള കേരള സ്ട്രൈക്കേഴ്സിന്റെ പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സിനിമ മേഖലയിലെ മിക്ക താരങ്ങളും പരിപാടിയിൽ പകെടുക്കാൻ എത്തിയിരുന്നു, ടീമിന്റെ ഉടമ നടൻ രാജ്‌കുമാർ സേതുപതി, ക്യാപ്റ്റൻ ഇന്ദ്രജിത്ത്, വൈസ് ക്യാപ്റ്റൻ ബിനീഷ് കോടിയേരി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. കൂടാതെ ടീമംഗങ്ങളും ഉണ്ടായിരുന്നു.
സിനിമയുടെ ഷൂട്ടിങ്ങിനെത്തുടർന്ന് പരിപാടിയിൽ എത്തിച്ചേരാൻ മോഹൻലാലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസ പരിപാടിയിൽ എത്തിച്ചേർന്നിരുന്നു. ലാലേട്ടന്റെ എല്ലാവിധ ആശംസകളും ടീമംഗങ്ങൾക്കായി നേർന്നിട്ടുണ്ട്.
ഇത്തവണ പത്രമാധ്യമങ്ങളിലൊന്നും വർത്ത നൽകാതെയാണ് ടീം തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ക്യാമ്പ് വെച്ചത്. സാധരണ രീതിയിൽ 22 പേരെ തിരഞ്ഞെടുക്കുകയും 16 പേരെ ഓരോ കളിക്കായി വിടുകയുമാണ് പതിവ്. എന്നാൽ സിനിമ മേഖലയിൽ ക്രിക്കറ്റിന് പ്രാധാന്യം വർധിച്ചതോടെ മിക്ക താരങ്ങളും നല്ല ക്രിക്കറ്റ് കളിക്കാരായി മാറി. അതുകൊണ്ടുതന്നെ 22 പേരിൽ ടീമിനെ ഒതുക്കുക സാധ്യമല്ലാത്തതിനാൽ 32 പേരെയാണ് ഇത്തവണ ടീമിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒരേ സമയം പതിനാറു പേരായിരിക്കും കളിക്കായി ട്രാവൽ ചെയ്യുക. ഒരു കളിയിൽ ഇറങ്ങിയ ആളുകളായിരിക്കില്ല അടുത്ത കളിയിൽ ഇറങ്ങുക. എല്ലാവർക്കും അവസരം നൽകുകയും ചെയ്യുമെന്നും നടൻ ഇടവേള ബാബു പറഞ്ഞു.
ഷാർജയിൽ വെച്ച് 23-നും 23-നും ആയാണ് ആദ്യത്തെ രണ്ടു മത്സരങ്ങൾ നടക്കുക. 2 ന് ഹൈദരാബാദിൽവെച്ചും, 10 ന് തിരുവനന്തപുരത്തും വെച്ച് ലീഗ് മത്സരങ്ങൾ അരങ്ങേറും. പിന്നീട് 16 , 17 തീയതികളിലായി സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ നടക്കും. കഴിഞ്ഞ ദിവസം ക്യാമ്പ് ആരംഭിച്ചിരുന്നു. മത്സരം ആരംഭിക്കുന്നതുവരെ ക്യാമ്പ് തുടരും.
ഇന്ദ്രജിത് സുകുമാരൻ(ക്യാപ്റ്റൻ), ബിനീഷ് കോടിയേരി (വെെസ് ക്യാപ്റ്റൻ), അജിത് ജാൻ, അലക്സാണ്ടർ പ്രശാന്ത്, അനൂപ് കൃഷ്ണൻ, ആന്റണി പെപ്പെ, അർജുൻ നന്ദകുമാർ, അരുൺ ബെന്നി, ആര്യൻ കത്തൂരിയ, ധ്രുവൻ, ജീവ, ജോൺ കെെപ്പള്ളിൽ, ലാൽ ജൂനിയർ, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, മുന്ന സെെമൺ, രാജീവ് പിള്ളെ, റിയാസ് ഖാൻ, സെെജു കുറുപ്പ്, സാജു നവോദയ, സമർത്ഥ് എ, സഞ്ജു സലിം, സഞ്ജു ശിവറാം, ഷഫീർ ഖാൻ, ഷഫീഖ് റഹ്മാൻ, ഷോൺ സേവിയർ, സിദ്ധാർത്ഥ് മേനോൻ, സിജു വിൽസൺ, സണ്ണി വെയ്ൻ, സുരേഷ് ആർ കെ, വിനു മോഹൻ, വിവേക് ഗോപൻ. ഇവരാണ് ടീമിലെ അംഗങ്ങൾ.
പലപ്പോഴും ടീമിന്റെ മത്സരങ്ങൾ കഴിയുമ്പോൾ പല നിരൂപണങ്ങളും കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. എന്തുകൊണ്ടാണ് ആ ബൗളറെ വെച്ചത്, എന്തിനാണ് അയാളെക്കൊണ്ട് ബാറ്റ് ചെയ്യിച്ചത് എന്നല്ലാം. എന്നാൽ അതിൽ ചില കാരണങ്ങളുണ്ടെന്ന് ക്യാപ്റ്റൻ ഇന്ദ്രജിത് പരിപാടിയിൽ വ്യകതമാക്കുകയുണ്ടായി. മറ്റു ലീഗുകളിൽ ഇല്ലാത്ത ചില നിയമങ്ങൾ സെലിബ്രിറ്റി ക്രിക്കറ്റിൽ ഉണ്ടെന്നും. പത്ത്-പത്ത് ഓവർ വെച്ചിട്ടാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എ കാറ്റഗറി, ബി കാറ്റഗറി എന്നെല്ലാം കളിക്കാർക്ക് കാറ്റഗറികൾ ഉണ്ട്. കൂടുതൽ താരങ്ങളുടെ പങ്കാളിത്തമാണ് ഇത്തരം കാറ്റഗറികളുടെ ഉദ്ദേശമെന്നും, അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 5 സിനിമകളിലെങ്കിലും നായകനായി അഭിനയിച്ച താരമായിരിക്കും കാറ്റഗറി എ യിൽ വരുക. കാറ്റഗറി ബിയിൽ കുറഞ്ഞത് 7 സിനിമകളിലെങ്കിലും പത്തുമിനിറ്റ് സീനുകളുള്ള ആളുകളായിരിക്കണം. അപ്പോൾ ബാറ്റിങ്ങിനായി ബാറ്റിംഗ് ടീം ഇറങ്ങുമ്പോൾ നമ്പർ 1, 2, 3 കളിക്കാർ നിർബന്ധമായും കാറ്റഗറി എ കളിക്കാരായിരിക്കണമെന്നു നിയമമുണ്ട്. എന്നാണ് ഇന്ദ്രജിത്തിന്റെ വാക്കുകൾ..