തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധനുഷ് . ക്ഷേത്രത്തിൽ വഴിപാടിൻ്റെ ഭാഗമായി താരം തല മുണ്ഡനം ചെയ്തു. ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കടുത്ത സുരക്ഷയിലാണ് ധനുഷ് ക്ഷേത്രത്തില്‍ എത്തിയത്. തൊപ്പിയും, മാസ്കും ധരിച്ചെത്തിയ ധനുഷിന്റെ തല മുണ്ഡനം ചെയ്ത ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ധനുഷ് ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. ഹിസ്റ്റോറിക്കല്‍ ആക്ഷൻ അഡ്വഞ്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് അരുണ്‍ മാതേശ്വരനാണ്.
‘ബഹുമാനം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടോടെ ധനുഷിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിന്റെ ടീസര്‍ ജൂലൈയില്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പര്‍താരമായ ശിവരാജ് കുമാര്‍, തെലുങ്ക് താരമായ സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ‘സാണി കായിതം’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’. 1940-കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ബിഗ് ബജറ്റിലൊരുങ്ങുന്ന ഒരു ആക്ഷന്‍ ചിത്രം കൂടിയാണിത്. ഒരു യുദ്ധഭൂമിയില്‍ ആയുധവുമായി നില്‍ക്കുന്ന ധനുഷിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത് . നിരവധി ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ധനുഷിന്റെ കഥാപാത്രം മാത്രമാണ് ജീവനോടെ ബാക്കി നിൽക്കുന്ന ഒരേയൊരാള്‍. ദൂരത്തായി മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ സാഹസികത വിഭാഗത്തിലാണ് ചിത്രം ഉൾപെടുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ അർജുൻ ത്യാഗരാജനും സെന്തില്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിൽ നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. താരത്തിന്റെ ചിത്രം ഇറങ്ങിയാൽ ഒരു മിതമായ അഭിപ്രായം നേടിയാൽ പോലും വലിയ സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ ‘വാത്തി’യാണ് ഈ വര്‍ഷം ധനുഷിന്‍റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. സംയുക്തയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ആരാധകർക്കിടയിൽ വൻ വിജയമായിരുന്നു.