സോളാർ കേസുമായി ബന്ധപ്പെട്ട് പുതിയ സിബിഐ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിൽ പറയുന്നത് ഉമ്മന്‍ ചാണ്ടിയെ സോളാർ കേസില്‍ കുടുക്കാന്‍ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാണ്. ഇതിനുപിന്നാലെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്’, എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നത്.
ഗണേഷ് കുമാർ പല വിഷയങ്ങളിലും പ്രതികരിക്കാറുണ്ട്. അങ്ങനെ ഇടയ്ക്കൊക്കെ സർക്കാരിനെ വിമർശിച്ച് , യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിക്കുകയാണെങ്കിലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിക്കുകയാണെങ്കിലും ആ പാലം തങ്ങൾ പൊളിച്ചിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്…
”കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും. നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഏഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഏഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും…..പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല….’എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.”
അതേസമയം കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം. എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണ് സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.