ജയസൂര്യ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ വെച്ച് നടന്ന കാർഷികോത്സവത്തിൽ നടത്തിയ പ്രസംഗം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പറയുന്നതിന് ഇടയിൽ ജയസൂര്യ എടുത്തുപറഞ്ഞ ഒരു പേരായിരുന്നു സിനിമാതാരവും, കർഷകനുമായ കൃഷ്ണപ്രസാദിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ…
ഉൽപ്പാദിപിച്ച ഉൽപ്പന്നത്തിന് വില കൊടുക്കുന്നതിനുപകരം പണം കടമായി (ലോൺ) കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് നട്ടെല്ല് നിവർത്തി കൃഷണ് പ്രസാദ് എന്ന കർഷകൻ ഉറക്കെ പറഞ്ഞപ്പോളാണ് കേരളം ആ സത്യം മനസ്സിലാക്കുന്നത്… കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുമ്പോൾ.. ബാക്കിയുള്ള 25000 കർഷകർക്ക് കടത്തിന്റെ റസീപ്റ്റും ഇല്ലെന്നറിയുമ്പോൾ..

തൊഴിലാളി വർഗ്ഗമെന്ന ഓമനപേരിലിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ മുഖമൂടിയാണ് അഴിഞ്ഞുവിഴുന്നത്… സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും… ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു…. കൃഷ്ണ പ്രസാദ്.. നിങ്ങളുടെ രാഷ്ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്.. ആശംസകൾ..

അതേസമയം, കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം.മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു താരത്തിന്റെ വിമര്‍ശനം. എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദ് പറഞ്ഞത്.
നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ നടന്റെ സുഹൃത്തായ കൃഷ്ണപ്രസാദിന് മാസങ്ങളായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറയുന്നു.

