അഭിനയത്തിലും പൊതുപരിപാടികളിലും ഒരുപോലെ സജീവമായ നടനാണ് ഹരീഷ് പേരടി. സാമൂഹികമായ വിഷയങ്ങളിൽ എല്ലാം തന്നെ ഇടപെട്ട് താരം തന്റെ അഭിപ്രായം പറയാൻ മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല. എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ.
ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ. അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല. പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്. എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു. ജാതിയും,മതവും,വർഗ്ഗീയതയുമല്ല, വികസനം, വികസനം മാത്രം..” എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. കുറച്ച് ദിവസങ്ങൾ മുൻപ് ചാവേർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടൻ എത്തിയിരുന്നു. താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
”രാഘവൻ പെരുവണ്ണാന്റെ “മോനെ “എന്ന അലർച്ച …”ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ” എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”.. ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല.. മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.. ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ച.
ജോയേട്ടാ.. ടിനു.. നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്.അശോകൻ ശോകമില്ലാത്തവൻ.. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ.. ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് … പെപ്പേ.. മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം .വേട്ടയാടികൊണ്ടേയിരിക്കുന്നു… മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ… മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ..” എന്നായിരുന്നു നടൻ പറഞ്ഞത്.