ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ നദികളിൽ സുന്ദരി യമുന വളരെ വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുകഥയാണ്. ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിന് മുൻപുതന്നെ ചിത്രം വിജയമാകുമെന്ന് ധ്യാൻ ഒരു പരാമർശം നടത്തിയിരുന്നു. അതേകുറിച്ചും സിനിമയിൽ ധ്യാനിനെ കണ്ടപ്പോൾ ശ്രീനിവാസനെ ഓർമ്മ വന്നെന്നുമുള്ള പ്രേക്ഷകരുടെ അഭിപ്രായത്തെക്കുറിച്ചും പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ…
”ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുൻപ് ഡബ്ബിങ് ചെയ്യുന്ന സമയത്താണ് നടൻമാർ സിനിമ കാണുന്നത്. അതിൽ അവരവർ ഡബ്ബ് ചെയ്യുന്ന കട്ടുകൾ മാത്രമാണ് കാണാൻ സാധിക്കുക. അല്ലാതെ മുഴുവൻ സിനിമയൊന്നും കാണാറില്ല. എന്നാൽ ഈ സിനിമയുടെ പല ഘട്ടങ്ങളിലും ഞാൻ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ അനുവാദത്തോടുകൂടെ മാത്രമാണ്, അവർ ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ ഫെനൽ മിക്സൊക്കെ കാണാൻ പോയത്. എഡിറ്റ് കണ്ടുനോക്കാൻ പറഞ്ഞിരുന്നു, ഫൈനൽ കട്ട് കഴിഞ്ഞപ്പോഴും എന്നെ വിളിച്ചു. മ്യൂസിക് കഴിഞ്ഞപ്പോഴും, മിക്സ് കഴിഞ്ഞപ്പോഴും എന്നെ വിളിച്ചു. അങ്ങനെ സിനിമയുടെ ഒരു അവസാന നിർമിതി ഞാൻ കണ്ടിരുന്നു. അത് കണ്ടപ്പോഴാണ് എനിക്ക് വിശ്വാസമായത്.
ഇതൊരു വലിയ സിനിമയൊന്നുമല്ല. കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ഒരു ചെറിയ സിനിമയാണ്. അതുകൊണ്ടാണ് ഞാൻ അച്ഛനെയും അമ്മയെയും ഒക്കെ കൂട്ടികൊണ്ടുവന്നത്. അല്ലെങ്കിൽ അച്ഛനെയൊന്നും ഞാൻ വിളിച്ചു വരുത്തില്ലല്ലോ. കാരണം ഇന്ത്യ കണ്ട ഏറ്റവും വലിയ നിരൂപകനാണ് അച്ഛൻ. പരിഹസിക്കുന്നതിലൊക്കെ അങ്ങേയറ്റമാണ് അച്ഛൻ… എനിക്കൊരു ആത്മവിശ്വാസമുണ്ടായിരുന്നു അച്ഛന് ഇഷ്ടമാവുമെന്ന്. അമ്മയ്ക്കും അച്ഛനുമൊക്കെ ഇഷ്ടപ്പെട്ട് അഭിപ്രായം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
അതുപോലെതന്നെ സിനിമ കണ്ടു കഴിഞ്ഞ ഇറങ്ങിയ പലരും ധ്യാൻ ശ്രീനിവാസന്റെ അഭിനയം പലപ്പോഴായി അച്ഛൻ ശ്രീനിവാസന്റേതു പോലെയുണ്ടെന്നു അഭിപ്രായപ്പെട്ടിരുന്നു. അക്കാര്യത്തിലും താരം അഭിപ്രായം പറഞ്ഞു. ഞാനൊരിക്കലും അച്ഛനെ അനുകരിക്കാൻ നോക്കുന്നതൊന്നുമല്ല. സിനിമ കണ്ട് പലരും പറഞ്ഞപ്പോഴാണ് ഞാനും അത് ചിന്തിച്ചത്, അങ്ങനെ ആണോ എന്ന്. കാരണം രൂപം കൊണ്ടോ മറ്റെന്തുകൊണ്ടോ ഞങ്ങൾ തമ്മിൽ ഒരു സാമ്യവും ഇല്ല. ഏട്ടനാണ് കുളിച്ചുകൂടെ അച്ഛനെപ്പോലെ കാണാൻ ഉള്ളത്. പക്ഷെ സിനിമ കണ്ട പലരും എന്റെ അടുത്തുവന്ന് പറഞ്ഞു അച്ഛന്റെ കുറെ ചേഷ്ടകൾ ആ സിനിമയിൽ കയറി വന്നിട്ടുണ്ടെന്ന്. കേട്ടപ്പോ വളരെ സന്തോഷം തോന്നി.”