സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടന്മാരിലൊരാളാണ് കൃഷ്ണ പ്രസാദ്. അഭിനയത്തോടൊപ്പം തന്നെ കൃഷിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് നടൻ. അപ്പർ കുട്ടനാട് നെൽക്കർഷക സമിതിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു നടന്റെ അച്ഛൻ എൻപി ഉണ്ണിപ്പിള്ള. അച്ഛന്റെ മരണശേഷമാണ് കൃഷ്ണ പ്രസാദ് കാർഷിക രംഗത്ത് സജീവമായി തുടങ്ങിയത്. അന്ന് താരത്തിനെ മാതൃകയാക്കി ചില യുവാക്കളും കാർഷിക രംഗത്തേക്ക് എത്തിയിരുന്നു.

അമ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ പോലും മറ്റു നടന്മാർ തന്നോട് ആദ്യം ചോദിക്കുന്നത് കൃഷിയെക്കുറിച്ചുള്ള വിശേഷങ്ങളാണ്. അതേസമയം രണ്ട് ദിവസം മുൻപ് കളമശ്ശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത ജയസൂര്യ കൃഷ്ണ പ്രസാദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃഷിയെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൃഷ്ണപ്രസാദ് പറഞ്ഞത് കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ കൃഷി ചെയ്യുന്ന ആളായി ജയസൂര്യയ്ക്ക് തന്നെ മാത്രമേ അറിയുകയുള്ളൂ എന്നാണ്.

അതുകൊണ്ടാണ് അദ്ദേഹം കൃഷ്ണ പ്രസാദ് അടക്കമുള്ളവരെന്ന് ആ വേദിയിൽ വെച്ച് പറഞ്ഞതെന്നും നടൻ പറഞ്ഞു. കൃഷ്ണപ്രസാദിന് ലഭിച്ചെന്നു പറഞ്ഞ് ഇവിടെ ഒരു സമരവും ഉണ്ടായിട്ടില്ലെന്നും തനിക്ക് പണം കിട്ടാനുണ്ടെങ്കിൽ ഒറ്റയാൾ പോരാട്ടമല്ലേ നടത്തേണ്ടതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. അതോടൊപ്പം തനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം മറ്റു കൃഷിക്കാരുടെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് അവരുടെയെല്ലാം പണം കൊടുക്കാൻ കഴിയുമായിരുന്നെന്നും നടൻ പറഞ്ഞു.

നെല്ല് കൊടുത്ത് രണ്ടര മാസം കഴിഞ്ഞാണ് തനിക്ക് വില കിട്ടിയതെന്നും അത് ബാങ്കിൽ നിന്നുള്ള വായ്പയായിട്ടാണ് കിട്ടിയതെന്നും നടൻ പറഞ്ഞു. വായ്പയായി പണം കിട്ടാനാണോ കർഷകർ നെല്ല് നൽകുന്നതെന്നാണ് കൃഷ്ണ പ്രസാദ് ചോദിക്കുന്നത്. പതിനായിരക്കണക്കിന് കൃഷിക്കാർക്ക് ഇനിയും പണം ലഭിക്കാത്തതിനാൽ അവരൊന്നും ഇതുവരെയും രണ്ടാം കൃഷി ഇറക്കിയില്ലെന്നും താരം പറഞ്ഞു. മില്ലുകാർ നൽകുന്ന പിആർഎസ് ബാങ്കിൽ കൊടുത്താൽ ഉടൻ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരുള്ളതെന്നും നടൻ പറഞ്ഞു. പണം നൽകുന്നത് എത്രത്തോളം വൈകിപ്പിക്കുന്നോ പലിശ ഇനത്തിൽ സർക്കാരിന് അത്രയും ലാഭം കിട്ടുമെന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.

സർക്കാരിന്റെ ഈ തട്ടിപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും താരം പറഞ്ഞു. കർണ്ണാടക, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നാണ് കൂടുതലും വിത്തുകൾ ലഭിക്കുന്നത്. ഇതൊന്നും തന്നെ കിളിർത്തില്ലെങ്കിൽ പണം നൽകി വിത്തുകൾ മേടിക്കേണ്ട അവസ്ഥ വരുമെന്നാണ് നടൻ പറയുന്നത്. 2002 ൽ കൈകാര്യചിലവായി ലഭിച്ച പന്ത്രണ്ട് രൂപ തന്നെയാണ് 2023 ലും ലഭിക്കുന്നത്. വളം സബ്‌സിഡി പോലും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കൃഷ്ണ പ്രസാദ് ചൂണ്ടിക്കാണിക്കുന്നത്. കൃഷിനാശം സംഭവിക്കുമ്പോൾ ആർക്കൊക്കെയാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്ന കാര്യം കൂടി ചിന്തിക്കണമെന്നും നടൻ പറഞ്ഞു.

നാല് വർഷത്തെ പമ്പിങ് സബ്‌സിഡി ഇതുവരെയും നൽകിയില്ലെന്നും നടൻ പറഞ്ഞു. അതേസമയം നെല്ല് വിലയിൽ കേന്ദ്രവിഹിതം വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന വിഹിതം കുറവ് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നും കൃഷ്ണ പ്രസാദ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയം ഉണ്ടെങ്കിൽ അത് കലയിലോ കാർഷിക മേഖലയിലോ പ്രകടിപ്പിച്ചിട്ടില്ലെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. എന്നാൽ ഇപ്പോൾ കർഷകരുടെ വേദന സമൂഹത്തെ അറിയിക്കാൻ തനിക്ക് കഴിഞ്ഞതിൽ വളരെയധികം സന്തോഷമാണ് തോന്നുന്നതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

