പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായ പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒട്ടനവധി താരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും എത്തിയിരിക്കുകയാണ്. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകനെന്നാണ് മമ്മൂട്ടി പിവിജിയെ വിശേഷിപ്പിച്ചത്. അതേസമയം തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തിനോടുണ്ടായിരുന്നതെന്ന് മോഹൻലാലും വ്യക്തമാക്കി. ഇരുവരും തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെയാണ്, “മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സർ ഈ ലോകത്തോട് വിടപറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നത്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡയറക്ടർ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങൾ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ” എന്നാണ് കുറിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, “ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ പ്രിയപ്പെട്ട പീവീജിക്ക് ആദരാഞ്ജലികൾ” എന്നാണ് കുറിച്ചത്. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി.വി. ഗംഗാധരൻ. മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചതും ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു പി.വി. ഗംഗാധരൻ.
പ്രിയപ്പെട്ടവരുടെ സ്വന്തം പിവിജി. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലിടം പിടിച്ച പി.വി. ഗംഗാധരൻ നിലവിൽ aicc അംഗം കൂടെയാണ്. 2011 ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അതോടൊപ്പം സാംസകാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലായി വലിയൊരു സൗഹൃദവലയം തന്നെ പി.വി.ജിയ്ക്കുണ്ടായിരുന്നു. സംവിധാന മേഖലയില്‍ പോലും നവാഗതര്‍ക്ക് അവസരം നല്‍കാന്‍ പിവിജി മടി കാട്ടിയില്ല., അങ്ങാടിയും, ഏകലവ്യനും, വാര്‍ത്തയും പോലെ സിനിമ പ്രേമികൾ നെഞ്ചേറ്റിയ ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍. നിർമാതാവിന്റെ പേര് നോക്കിയും ആളുകൾ സിനിമ കാണാൻ കയറി തുടങ്ങി.