സിനിമ ഒരു ആവേശമായും ജീവശ്വാസമായും കൊണ്ടുനടക്കുന്ന നടനാണ് മമ്മൂട്ടി. കാലങ്ങൾക്കുശേഷം ലോകം അദ്ദേഹത്തെ എങ്ങനെ ഓർക്കും എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിൻ്റെ പുതിയ ചിത്രമായ ടർബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒരു ഘട്ടം കഴിഞ്ഞാൽ മിക്ക നടീനടന്മാർക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും, എന്നാൽ മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നും, കാലങ്ങൾക്ക് ശേഷം താൻ എങ്ങനെ ഓർമ്മിക്കപ്പെടണമന്നാണ് ആഗ്രഹം എന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് മമ്മൂക്ക ഇക്കാര്യം പറഞ്ഞത്.
View this post on Instagram
മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ :
‘സിനിമ മടുത്തുവെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം? പത്ത് വര്‍ഷം? 15 വര്‍ഷം? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല.’
മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.’
‘ഒരു സമയം കഴിഞ്ഞാല്‍ നമ്മളെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ലെന്നാണ്’, മമ്മൂട്ടി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ആരാധകർക്കും സിനിമാപ്രേമികൾക്കുമിടയിൽ അതിവേഗത്തിൽ ചർച്ചയായി. ഇത്തരം കാര്യങ്ങൾ മറ്റാരോടെങ്കിലും മുൻപ് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ആദ്യമായിട്ട് താങ്കളോട് മാത്രമാണ് ഞൻ ഇത് പറയുന്നത് എന്നും മമ്മൂക്ക മറുപടി നൽകിയിരുന്നു .
അതേസമയം താരത്തിന്റെ ഏറ്റവും പുതിയ സിനിമ ടർബോ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മെയ് 24നാണ് പ്രദര്‍ശനത്തിന് എത്തിയത്.ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ നടന്‍ രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലുമാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് തന്നെ 52.11 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയത്. സിനിമയുടെ സക്‌സസ് ടീസറും പുറത്തുവന്നിട്ടുണ്ട്.