നടൻ വിജയിയുടേതായുള്ള ഏറ്റവും പുതിയ ചിത്രം ലിയോ പ്രദർശനത്തിനൊരുങ്ങവെ താരത്തിന്റെ മറ്റൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ ആരാധക കൂട്ടായ്മയുടെ പേരിൽ മധുരയിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചത്. നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലുള്ള പരാമർശങ്ങൾ.
ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഈ റദ്ദാക്കൽ പരാമർശിച്ചാണ് പോസ്റ്റർ പഠിപ്പിച്ചിട്ടുള്ളത്. ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിന് പിന്നാലെ തമിഴകത്ത് ലിയോ റിലീസ് സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകളാണുണ്ടായിരുന്നത്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്ക്കെതിരെ നീങ്ങുന്നുണ്ടെന്ന രീതിയിലുള്ള ആരോപണമാണ് അതിൽ ഏറ്റവും കൂടുതലുള്ളത്. ലിയോ ഓഡിയോ റിലീസ് വേണ്ടെന്ന് വച്ചതിന് പിന്നാലെയാണ് ഈ വിമർശനം ശക്തമായത്. ലിയോ സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടാണ് ഈ വിഷയം തമിഴകത്തെ യൂട്യൂബ് ചാനലുകളിലും മറ്റും ആദ്യം പ്രത്യക്ഷപ്പെട്ടത് .
തമിഴകത്ത് ഇപ്പോൾ നിലനിൽക്കുന്നതിൽ വലിയൊരു സിനിമ വിതരണ കമ്പനിയാണ് റെഡ് ജയന്റ് മൂവീസ്. സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണിത്. തമിഴകത്തെ പല സ്ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജയന്റാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ് എന്നാണ് വിവരങ്ങൾ. എന്നാല്‍ വിജയിയുടെ കഴിഞ്ഞ പടം വാരിസ് പോലെ തന്നെ റെഡ് ജയന്റിന് വിതരണാവകാശം ഒന്നുമില്ലാത്ത ചിത്രമാണ് ലിയോ.
അതിനാല്‍ തന്നെ പടത്തിന്‍റെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി റെഡ് ജയന്റ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ചില അഭ്യൂഹങ്ങൾ പരന്നത്. ഇതിന്‍റെ ഭാഗമായി ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയുള്ള റെഡ് ജയന്റിൽ നിന്നും ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന തരത്തിൽ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് ആറ് ആഴ്ച മുൻപേ യുകെയിൽ ബുക്കിങ് ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു.