സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ പ്രമോദ് വെളിയനാട്.ആദ്യകാലത്തെ തന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പ്രമോദ് തുറന്ന് പറഞ്ഞത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ നടൻ. താൻ വളർന്നുവന്ന വഴികളെക്കുറിച്ചും കഷ്ടപാടുകളെക്കുറിച്ചുമാണ് ഓരോ അഭിമുഖത്തിൽ പറയുന്നതെന്നും എന്തിനാണ് ഇതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്നതെന്നും പ്രമോദ് ചോദിക്കുന്നു. മൂവി വേൾഡ് മീഡിയയുടെ സിനിമയല്ല ജീവിതം എന്ന പ്രത്യേക പരിപാടിയിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ,

“മലയാള സിനിമയിലെ പത്ത് നടന്മാരിൽ ഒരാളാകും ഞാൻ എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. ഗ്രീൻ റൂമിൽ കിടന്നു വട്ടം കറങ്ങിയ ഞാനാണ്. പിന്നീടാണ് നാടക വണ്ടിയുടെ മുകളിൽ എന്റെ പടം വന്നത്. പത്ത് നടന്മാരിൽ ഒരാളാകണം എന്ന് ഞാൻ പറഞ്ഞിരുന്നെങ്കിലും ബാക്കിയുള്ള നടന്മാർ മോശക്കാരാണ് എന്നല്ല അതിനർത്ഥം. അവരെ ഞാൻ തോൽപ്പിക്കുമെന്നും പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് എന്റെ സ്വപ്നത്തെ കുറിച്ചാണ്. മലയാള സിനിമ മാറ്റി മറിക്കാനോ, ഹിന്ദി സിനിമ മാറ്റി മറിക്കാനോ, തമിഴ് സിനിമ മാറ്റി മറിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല.

പ്രമോദ് വെളിയനാട് എന്ന ഒരാൾ ഇവിടെ ജീവിച്ചിരുന്നുവെന്നും അത് ചരിത്രത്തിൽ രേഖപ്പെടുത്താനും വേണ്ടി മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. എന്റെ മോനോട് ഒരു മനുഷ്യരും ചോദിക്കില്ല നിന്റെ അപ്പന് എന്തായിരുന്നു പണിയെന്ന്. എന്നാൽ ഞാൻ ഇത്രയും നാള് കഷ്ടപ്പെട്ടത് വെറുതെ ആയിപ്പോകും. അതിനു വേണ്ടി പണിയെടുക്കുന്നു. ആ കൂട്ടത്തിൽ നമുക്കും സന്തോഷമുണ്ടാകും. ആരെങ്കിലും നമ്മളെ അറിയാമെന്ന് പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്. ഇരുപത്തിയാറ് ദിവസം നാടകം കളിച്ചപ്പോൾ എനിക്ക് കിട്ടാത്ത സന്തോഷമായിരുന്നു അത്.
സിനിമ എന്ന് പറയുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള അനുഭവങ്ങളാണ് കിട്ടാറുള്ളത്. എല്ലാ മജ്ജയും മാംസവും കൊണ്ട് ഉണ്ടാക്കിയ മനുഷ്യനാണ് ഞാനും. അപ്പോൾ ഞാനും എന്നെ ആസ്വദിക്കുകയാണ്. എന്നെ ഇഷ്ടപ്പെടുകയാണ്. ഞാൻ എന്തെങ്കിലും നല്ല കാര്യം ചെയ്താലോ നല്ല തുണി ഉടുത്താലോ ചിലർ പറയും ഞാൻ ഗമ കാണിക്കാൻ തുടങ്ങിയെന്ന്. പിന്നെ ഇഷ്ടം കൂടിയ ആളുകൾ, കലാഭവൻ മണി ചേട്ടനോട് ഞാൻ പറഞ്ഞു ഒന്നും പറയല്ലെന്ന്. അത് ആ മനുഷ്യനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല. ആ മനുഷ്യന്റെ പേര് പറഞ്ഞ് ഒൻപത് വർഷം കഴിഞ്ഞ് മാത്രമേ എന്റെ പേര് പറയാൻ കൊള്ളുകയുള്ളു.

അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം അത് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു അമ്പിളി അമ്മാവനാണ് അദ്ദേഹം. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് പോലെ അദ്ദേഹത്തിന്റെ പേരും എന്റെ പേരും പറയുന്നതിനോട് എനിക്ക് വ്യക്തിപരമായ യോജിപ്പില്ല. കാരണം അത് അദ്ദേഹത്തോടുള്ള ദേഷ്യം കൊണ്ടല്ല. മറിച്ച് അദ്ദേഹം അത്രയും വലിയൊരു ഇതിഹാസമാണ്. ഇരുപത്തിയാറ് വർഷം നാടകം കളിച്ചിട്ട്, അതിൽ ഒറ്റ ദിവസമാണ് മേക്കപ്പ് ഇല്ലാതെ നാടകം കളിച്ചത്. കാലൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ടായിരുന്നു നാടകം കളിച്ചത് അന്ന്. അന്നാണ് അദ്ദേഹം മരിച്ചത്. എനിക്ക് അത്രയും ഇഷ്ടമാണ്. ഞാൻ എന്റെ ചങ്കിനകത്താണ് അദ്ദേഹത്തെ കൊണ്ട് നടക്കുന്നത്” എന്നാണ് പ്രമോദ് പറഞ്ഞത്.

