വംശിയുടെ സംവിധാനത്തിൽ രവി തേജ നായകനാവുന്ന ചിത്രമാണ് ‘ടൈഗർ നാഗേശ്വര റാവു’. ഒക്ടോബർ ഇരുപതിനാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച ചില വാർത്തകളാണ് പുറത്തുവരുന്നത്. രവി തേജയുടെ ഒരു പിരിയോഡിക്കൽ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് വരുന്ന റിപ്പോർട്ടുകൾ.
അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളിൽ മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രം ഉള്ളത് തെലുങ്കിലെ ആർആർആറാണ്. മൂന്ന് മണിക്കൂറും ഏഴ് മിനിട്ടും ആണ് ചിത്രത്തിന്റെ ദൈർഘ്യമുണ്ടായിരുന്നത്. അന്ന് അത് ഒരു വലിയ ചർച്ചയായി മാറിയിരുന്നു. രവി തേജയുടെ ചിത്രമായ ടൈഗർ നാഗേശ്വര റാവു മൂന്ന് മണിക്കൂറിൽ അധികം ദൈർഘ്യത്തിൽ എത്തുമ്പോൾ അതും ഒരു ആകർഷണമാകും എന്നാണ് റിപ്പോർട്ടുകളിൽ മനസിലാക്കാൻ സാധിക്കുന്നത്.
അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ് ചിത്രം നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചലച്ചിത്രമാണ് ‘ടൈഗർ നാഗേശ്വര റാവു’. ട്രെയിൻ വാടകയ്ക്ക് എടുത്ത് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻപേ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വിഡിയോയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിലെ ആദ്യം ഗാനം ‘ഏക് ദം ഏക് ദം’ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്ത ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന താരത്തിലുള്ള ഗാനമായിരുന്നു ഇത്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്.
അതേസമയം ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ് ഹരിഹരനുമാണ് നിർവഹിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ നിന്നുള്ള അഞ്ചു സൂപ്പർസ്റ്റാർസിന്റെ ശബ്ദത്തിലാണ് ചിത്രത്തിന്റെ കോൺസപ്റ്റ് വിഡിയോ പുറത്തു വന്നത്. മലയാള സിനിമ മേഖലയിൽ നിന്നും നടൻ ദുൽഖർ സൽമാനാണ് ശബ്ദം നൽകിയത്. തെലുങ്കിൽ നിന്ന് വെങ്കടേഷും ഹിന്ദിയിൽ നിന്ന് ജോൺ എബ്രഹാമും കന്നഡയിൽ നിന്ന് ശിവ രാജ്കുമാറും തമിഴിൽ നിന്ന് കാർത്തിയുമായിരുന്നു വോയ്സ് ഓവർ നൽകിയിരിക്കുന്നത്. കേട്ടുകേൾവികളിൽ നിന്ന് സ്വാധീനമുൾക്കൊണ്ടാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് സിനിമയിൽ രവി തേജയുടെ നായികമാരായെത്തുന്നത്. ഇന്ത്യയിലെ പേരുകേട്ട ഏറ്റവും വലിയ കളളൻ എന്നറിയപ്പെടുന്ന ‘ടൈഗർ നാഗേശ്വര റാവു’വിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം. എഴുപത് കാലഘട്ടങ്ങളിൽ നടക്കുന്ന ഒരു കഥയാണ് ഇത്.