തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ്. പ്രണയവും ആക്ഷനും ഒത്തു ചേരുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ മനസിലാകുന്നത്. മണിക്കൂറുകൾ മുൻപെത്തിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.
ഹരീഷ് പേരടി തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് “ടൈഗറിനോടൊപ്പം ഹരീഷ് പേരടിയും മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പേരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ബാക്കി ഇന്നിറങ്ങുന്ന ട്രെയിലറിൽ അനുഗ്രഹിക്കുക” എന്നാണ്. അതേസമയം ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.
യുട്യൂബിൽ പുറത്തിറങ്ങി വളരെ പെട്ടന്നാണ് ടീസർ മില്യൺ കാഴ്ചക്കാരെ നേടിയത്. ടൈഗർ ഇൻവേഷൻ എന്ന പേരിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. എഴുപതുകളിലാണ് കഥയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. അക്കാലത്തു ജീവിച്ചിരുന്ന ഒരു ഭീകരനായ ഒരു കള്ളന്റെ ജീവിതകഥയിലൂടെയാണ് ടൈഗർ നാഗേശ്വര റാവുവിന്റെ കഥ സഞ്ചരിക്കുന്നത്. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
മുംബൈ, ഡൽഹി, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ സ്റ്റുവർട്ട്പുരത്തെ മോഷ്ടാവായ ടൈഗർ നാഗേശ്വര റാവു ജയിൽ ചാടിയതിനെകുറിച്ചാണ് ടീസറിൽ തുടക്കത്തിൽ പറയുന്നത്. മദ്രാസ് സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ വാർത്തയാണ് പശ്ചാത്തലത്തിൽ കാണിക്കുന്നത്. അത്തരത്തിലൊരു സംഭവം ആദ്യമായി നേരിടുന്നതിനാൽ പോലീസുകാർ വളരെ പരിഭ്രാന്തരായി നിൽക്കുന്നതായി കാണാം.
വംശിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആർ. മദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ജി.വി. പ്രകാശ് കുമാർ ആണ്. ശ്രീകാന്ത് വിസ്സയാണ് ചിത്രത്തിൻറെ സംഭാഷണം രചിച്ചിരിക്കുന്നത് . മായങ്ക് സിൻഘാനിയയാണ് കോ-പ്രൊഡ്യൂസർ ആയി എത്തുന്നത്. ലോകത്തെങ്ങുമുള്ള തീയേറ്ററുകളിൽ ഒക്ടോബർ 20 നാണ് ചിത്രമെത്തുക. അഭിഷേക് അഗർവാൾ ആർട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ് ചിത്രം നിർമിക്കുന്നത്.