അഭിനയ മികവും സിനിമകൾ തിരഞ്ഞെടുക്കുന്നതിലുള്ള സൂഷ്മതയുംകൊണ്ട് മലയാളത്തിൽതന്നെ ഏറ്റവും വിലപിടിപ്പുള്ള നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. ഇപ്പോൾ താരത്തിന്റെ സിനിമാ ജീവിതത്തിൽ മറ്റൊരു പൊൻതൂവൽ കൂടി വന്നുചേർന്നിരിക്കുകയാണ്. ഏറെ പ്രശസ്തമായ സെപ്റ്റിമിയസ് അവാർഡിലേക്ക്, ഏഷ്യയിലെ മികച്ച നടൻ എന്ന വിഭാഗത്തിൽ ടോവിനോ നാമനിർദേശം ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ. എല്ലാ വർഷവും നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ നടക്കുന്ന വാർഷിക അവാർഡ് ചടങ്ങാണ് സെപ്റ്റിമിയസ് അവാർഡുകൾ. ഈ വർഷം സെപ്തംബർ 25 മുതൽ 26 വരെയാണ് ഈ ചലച്ചിത്രോത്സവം നടക്കുക.
മികച്ച നടനെന്ന വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെയും , ഒരേയൊരു ദക്ഷിണേന്ത്യക്കാരനുമായി മാറിയിരിക്കുകയാണ് ടോവിനോ ഇപ്പോൾ. 2023 ൽ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു 2018. ടോവിനോ തോമസ് നായകനായെത്തിയ ചിത്രം തീയേറ്ററുകളിൽ വമ്പൻ സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ അവാർഡിനായി പരിഗണിച്ചത്.
ചിത്രത്തിലെ താരത്തിന്റെ അഭിനയവും , അതിലെ കഥാപാത്രവും നിരവധി നിരൂപണ പ്രശംസകൾ നേടിയിരുന്നു. കൂടാതെ ഈ സിനിമയുടെ അണിയറപ്രവർത്തനവും ഏറെ ചർച്ചയായ ഒന്നായിരുന്നു. 2018 കാലഘട്ടത്തിൽ കേരളത്തിൽ സംഭവിച്ച പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തു യഥാർത്ഥത്തിൽ പ്രളയം ഉണ്ടാക്കിത്തന്നെയാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. വലിയൊരു സ്ഥലം എടുത്ത് അതിൽ കലാസംവിധായകരും, അണിയറപ്രവർത്തകരും ചേർന്ന് മറ്റൊരു കൃത്രിമ പ്രളയം തന്നെ സൃഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ സിനിമാജീവിതത്തിൽ ടൊവിനോയുടെ അത്ര വളർച്ച നേടിയിട്ടുള്ള അഭിനേതാക്കള്‍ മലയാളത്തില്‍ ചുരുക്കമാണ്. ഇന്ന് മലയാള സിനിമയും മറികടന്ന് മറ്റ് പല ഭാഷകളിലും ടോവിനോ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. പല അന്യഭാഷാ ചിത്രങ്ങളിലും ടോവിനോ വില്ലൻ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ നായകനായ മിന്നൽ മുരളിയെന്ന ചിത്രം ആഗോളതലത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഇന്നിപ്പോൾ മറ്റേതൊരു താരവും കൊതിക്കുന്ന ഒരു നേട്ടമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളായ സെപ്റ്റിമിയസ് അവാര്‍ഡ്സിലാണ് ടൊവിനോ നാമനിർദ്ദേശം നേടിയിരിക്കുന്നത്. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് ഇത്. അതിൽ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരത്തിനായുള്ള നോമിനേഷനിലാണ് ടൊവിനോ ഇടംനേടിയത്. കൂടാതെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ 2018 ഉം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നാമനിർദേശത്തിൽ ഇടംപിടിച്ചിട്ടുണ്ട്.