കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങൾക്കും അവലോകങ്ങൾക്കും നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് താരം പ്രേക്ഷകർക്ക് നന്ദിയറിയിച്ചത്.
”കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും അവലോകങ്ങളും ഞങ്ങളുടെ മുഴുവൻ ടീമിന്റെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങളോരോരുത്തരോടും എനിക്ക് നന്ദിയുണ്ട് . ഞങ്ങൾ അത്രത്തോളം പരിശ്രമിക്കുകയും ആഴത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്ത സിനിമയാണിത്. അതുകൊണ്ടുതന്നെ ഇത്രയും സ്നേഹം ലഭിക്കുന്നതിൽ വളരെ സന്തോഷവാനാണ്, ‘ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കണ്ടെത്തുന്നതിനായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്.ഐ ജോർജ് മാർട്ടിന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ഇന്നലെയാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ ചിത്രം ആദ്യ ദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം 2.40 കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയത്. ഹൈപ്പിലാതെതന്നെ എത്തിയ ചിത്രം എന്ന നിലയിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്. 2023ൽ ഒരു മലയാള സിനിമയുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‍ക്വാഡ്’ റിലീസ് ദിവസം ഇടം നേടിയിട്ടുണ്ട്. ‘കിംഗ് ഓഫ് കൊത്ത’യാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.
കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.