കീരിക്കാടൻ ജോസിന്റെ വലം കയ്യായ പരമേശ്വരനെ മറക്കാൻ സാധിക്കുമോ ?

0
162

കിരീടത്തിലെ കീരിക്കാടൻ ജോസിന്റെ വലംകൈയായ പരമേശ്വരൻ, നാടോടിക്കാറ്റിൽ കള്ളക്കടത്തുകാരൻ നമ്പ്യാരുടെ കൈയാൾ, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്‌ഫടികത്തിലെ പൊലീസുകാരൻ മണിയൻ, ….ഒരേ സമയം വില്ലനായും സ്വഭാവനടനായും പ്രേക്ഷക മനസ്സ് കീഴടക്കിയ നടൻ കുണ്ടറ ജോണിയെ മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.

കുണ്ടറയിൽ കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറിന്‍റെയും മകനായാണ് ജോണിയുടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബാൾ താരമായിരുന്ന അദ്ദേഹം ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.ഇരുപത്തി മൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്ത് കടന്ന് വന്ന ജോണി പിന്നീട് തനറെ അഭിനയമികവ് കൊണ്ട് വെള്ളിത്തിരയിലെ ശ്രദ്ധേയ നടനായി മാറുന്ന കാഴ്ച്ചയാണ് ഉണ്ടായത് .

മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ ജോണിയുടെ വേഷങ്ങൾ മലയാള സിനിമയിൽ അദ്ദേഹത്തിന് താരപ്പൊലിമ നൽകി.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.നൂറിലധികം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അന്യഭാഷാ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഈ ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജോണിക്ക് എളുപ്പം സാധിച്ചിരുന്നു.മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്.

നാല്പത്തിനാല് വർഷത്തിനിടയിൽ നൂറോളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും കിരീടത്തിലെ പരമേശ്വരൻ എന്ന കഥപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി ജോണിയുടെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല .അത്രമാത്രം സ്വീകാര്യത ലഭിച്ച കഥപാത്രമായിരുന്നു കിരീടത്തിലെ പരമേശ്വരൻ.
കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്തത് പോലും കിരീടം എന്ന സിനിമയാണ്.നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കുകയായിരുന്നു.ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്.ഒരുപിടി നല്ല കഥപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചാണ് അദ്ദേഹം നമ്മോട് വിടവാങ്ങിയിരിക്കുന്നത്.ചെറുതും വലതുമായ അനവധി വില്ലൻവേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടൻ അദ്ദേഹം ചെയ്ത കഥപാത്രങ്ങളിലൂടെ ഇനിയും പ്രേക്ഷകമനസ്സിൽ ജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here