സംവിധായകൻ കെ ജി ജോർജിനെ അനുസ്മരിച്ച് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും

0
1141

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന് ആദരാഞ്ജലികളർപ്പിച്ച് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പോസ്റ്റ് പങ്കുവെച്ചത്. കലാ-വാണിജ്യ സിനിമകളുടെ അതിരുകള്‍ മായ്ച്ച ഇതിഹാസം, മലയാള സിനിമാ വ്യവസായം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കുമെന്നാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ചു നിന്ന നാളുകളില്‍ ജീവിക്കാനായിരുന്നുവെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ ആയിരുന്നു എനിക്ക് കെ.ജി ജോര്‍ജ് സര്‍. അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്ന്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നാണ് മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

പ്രശസ്ത സംവിധായകനായ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതി.

സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സല്‍മയാണ് ഭാര്യ.മലയാള സിനിമയില്‍ നിലനിന്നിരുന്ന നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയത് കെ ജി ജോര്‍ജ്ജ് ആയിരുന്നു.

യവനികയില്‍ ഭരത് ഗോപിയെ കൊണ്ട് വന്ന് അതുവരെ കാണാത്ത കാഴ്ചകളും അഭിനയത്തിന്റെ സാധ്യതകളും കെ ജി ജോര്‍ജ് മലയാളികളെ കാണിച്ചു. ആദാമിന്റെ വാരിയെല്ലും ലേഖയുടെ മരണവും വ്യത്യസ്തമായ സ്ത്രീ ജീവിതങ്ങളിലൂടെയുള്ള കടന്നുപോകുമ്പോള്‍ കുറച്ചു സിനിമകള്‍ കൊണ്ട് മാത്രം മലയാള സിനിമയുടെ ന്ടട്ടെല്ലായി മാറുകയാണ് കെ ജി ജോര്‍ജ്ജ്.

സിനിമകള്‍ എപ്പോഴും സമൂഹത്തിന്റെ കണ്ണാടികള്‍ തന്നെയാണ്. നമ്മള്‍ നമ്മളോട് തന്നെ സംസാരിക്കാന്‍ കണ്ടെത്തുന്ന ഭാഷയാണ്. അതുകൊണ്ട് തന്നെ കെ ജി ജോര്‍ജ്ജ് എന്നും സിനിമയുടെ കാലാതീതമായ കാഴ്ചകളില്‍ ഒരു നിറ സാന്നിധ്യമാകുമെന്ന് മലയാളികള്‍ക്ക് ഉറപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here