ഭാര്യയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അപ്പാനി ശരത്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് രേഷ്മയുമായിട്ടുള്ള എന്റെ പ്രണയം. എന്റെ കഷ്ടപ്പാടും എന്താണെന്നു അവൾക്ക് അറിയാം. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തന്നെയാണ്, ഞങ്ങളുടെ പഠനകാലവും ഒരുമിച്ചു തന്നെയാണ് പോയിക്കൊണ്ടിരുന്നത് എന്ന് അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് രേഷ്മയുമായിട്ടുള്ള എന്റെ പ്രണയം. ഞങ്ങൾ ഒരു ചിക്കൻ ബിരിയാണി മുഴുവൻ വാങ്ങാൻ കാശ് ഉണ്ടാകില്ല, ഒരു ഹാഫ് ചിക്കൻ ബിരിയാണി ഞങ്ങൾ രണ്ടുപേരും കൂടി ഷെയർ ചെയ്ത് കഴിച്ച പ്രണയമാണ്, അങ്ങനെയാണ് ഞങ്ങളുടെ പ്രണയം. അവൾ നൃത്തത്തെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളാണ്, രേഷ്മയുടെ വീട് മാന്നാർ എന്ന സ്ഥലത്താണ്. വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടിയാണ്. അതുകൊണ്ടുതന്നെ, എന്റെ കഷ്ടപ്പാടും എന്താണെന്നു അവൾക്ക് അറിയാം. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തന്നെയാണ്, ഞങ്ങളുടെ പഠനകാലവും ഒരുമിച്ചു തന്നെയാണ് പോയിക്കൊണ്ടിരുന്നത്.

സിനിമയിലേക്കെത്തി ഞാൻ വളരെ തിരക്കുകളിലേക്ക് പോയപ്പോൾ അവൾ കോളേജിൽ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് പോയി. അപ്പോൾ അങ്കമാലി കഴിഞ്ഞു, വെളിപാടിന്റെ പുസ്തകം ചെയ്തു. പോക്കിരി സൈമൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയാറായി ആ സമയത്താണ് വിവാഹം വേണം എന്ന ചിന്ത വന്നത്, പ്രതിബദ്ധത എന്നൊരു കാര്യം ഉണ്ടല്ലോ. നടനായി വളരെ സീരിയസായി നിൽക്കുമ്പോഴാണ് അവൾക്ക് തോന്നിക്കാണും ഞാൻ ഇനി വലിയ നടനായി പോയിക്കഴിഞ്ഞാൽ വേറെ ആരെയെങ്കിലും സ്നേഹിച്ചു പോയാലോ, കല്യാണം കഴിച്ചാലോ എന്നൊക്കെ.

അപ്പോൾ അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ ഞാൻ പറഞ്ഞു വിവാഹം കഴിക്കാം എന്ന്. അന്ന് വീട് ഒന്നും വച്ചില്ല, വീടിന്റെ പണി തുടങ്ങിയിട്ടേ ഉള്ളൂ നാട്ടിൽ. അപ്പോൾ അവൾ കഴിക്കാം എന്ന് പറഞ്ഞു, ചെറിയ രീതിയിലൊക്കെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഭാര്യയുടെ വീട്ടിൽ നിന്നൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ അവർ ഈ പറഞ്ഞപോലെ കലാകുടുംബമാണ്. അത്യാവശ്യം ചെണ്ടയും ഉടുക്കും വാദ്യോപകരണങ്ങളൊക്കെ ഉപയോഗിക്കുന്ന ആളുകളാണ്. വേറൊരുതരത്തിലുള്ള കാവും കാര്യങ്ങളുമൊക്കെ ആയിട്ട് പോവുന്ന ഒരു കുടുംബമാണ്. അപ്പോൾ അവർക്കും സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ”

