കഴിഞ്ഞ ദിവസം ബോളിവുഡ് നടി രവീണ ടണ്ഠന്റെ വാഹനം ആളുകളെ ഇടിച്ചെന്നാരോപിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയും വാർത്തയാവുകയും ചെയ്തിരുന്നു. താരം മദ്യപിച്ചെന്നൊക്കെയാരോപിച്ചായിരുന്നു ആളുകൾ താരത്തെ കയ്യേറ്റം ചെയ്തിരുന്നത്. ബോളിവുഡ് താരം രവീണ ടണ്ഠന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ. രവീണയ്ക്ക് സംഭവിച്ചത് ആശങ്കയുളവാക്കുന്ന സംഭവമാണെന്നും, പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്നും സോഷ്യൽ മീഡിയയിലൂടെ കങ്കണ ആവശ്യപ്പെടുകയുണ്ടായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലാണ് താരം സംഭവത്തിൽ തന്റെ നിലപാടറിയിച്ചത്.
രവീണ ടണ്ഠന്റെ കാർ ഇടിച്ചുവെന്നാരോപിച്ച് നടന്ന വാക്കുതർക്കത്തിൽ കഴിഞ്ഞ ദിവസം നടിക്കെതിരെ കയ്യേറ്റ ശ്രമം നടന്ന സംഭവത്തിലാണ് കങ്കണ പ്രതികരണവുമായി എത്തിയത്. ‘രവീണ ടണ്ഠന് സംഭവിച്ചത് തികച്ചും ആശങ്കാജനകമായ കാര്യമാണ്. റോഡിൽവെച്ച് നടക്കുന്ന ഇത്തരം രോഷപ്രകടനങ്ങളെ ഞാൻ അപലപിക്കുകയാണ്. ഇങ്ങനെയുള്ള ആളുകളെ ശിക്ഷിക്കണം. അക്രമാസക്തവും വിഷലിപ്തവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ഒരുക്കലും രക്ഷപ്പെടരുത്’, എന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ബാന്ദ്ര റിസ്വി കോളേജിന് അടുത്തുള്ള കാർട്ടർ റോഡിലാണ് വാർത്തക്കടിസ്ഥാനമായ സംഭവം നടന്നത്. നടി സഞ്ചരിച്ച കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്നു. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നുംകാണിച്ച് നടിക്കെതിരെ ഇവർ പരാതി നൽകിയെങ്കിലും ആ പരാതി വ്യാജമാണെന്ന് പോലീസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് അവരുടെ പരാതി വ്യാജമാണെന്ന് പോലീസ് പറഞ്ഞത്. നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പറഞ്ഞിരുന്നു. വ്യാജ പരാതിയാണ് അവർ നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് അറിയിക്കുകയുണ്ടായി. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്നും, നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു, ശേഷം ഇവര്‍ കാര്‍ നിര്‍ത്തി ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, അതിനുപിന്നാലെയാണ് സ്ഥലത്ത് തർക്കം ഉണ്ടായതെന്ന് പോലീസ് പറയുന്നു.
അത് വലിയ പ്രശ്നത്തിലേക്ക് കടന്നപ്പോഴാണ് ഡ്രൈവറെ സംരക്ഷിക്കാനായി രവീണ ടണ്ഠൻ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്നത്. കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിച്ചുവെന്നും കെെയ്യേറ്റം നടത്താൻ ശ്രമിച്ചുവെന്നും പറഞ്ഞിരുന്നു, സംഭവസ്ഥലത്തുനിന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏൽപ്പിക്കരുതെന്ന് രവീണ പറയുന്നതും വീഡിയോയിൽ കാണാം. പ്രശ്നത്തിനുപിന്നാലെ ഇരുവരും പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീടാണ് പരാതി പിൻവലിച്ചത്.