ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള സാംസ്ക്കാരിക നഗരിയിലെ പുലിക്കളിയിൽ താരമായി ‘ചാവേർ’. പുലിക്കളിയോടൊപ്പം ആവേശത്തോടെ പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും ‘ചാവേർ’ ടീമും എത്തിച്ചേർന്നത് ഇത്തവണത്തെ പുലിക്കളിയിലെ വേറിട്ട കാഴ്ചയായിരുന്നു.പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.ഇതാദ്യമായാണ് പുലിക്കളിക്കിടയിൽ ഒരു സിനിമയുടെ പ്രൊമോഷനുമായി അണിയറപ്രവർത്തകർ എത്തിച്ചേരുന്നത്.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 21നാണ് തീയറ്റുകളിലെത്തുന്നത്.ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചാവേർ എന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത് കുഞ്ചാക്കോ ബോബന്റേതായി ഒരു ലുക്ക് ഔട്ട് നോട്ടീസ് ആയിരുന്നു. കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പരസ്യ നോട്ടീസ് പുറത്തിറങ്ങിയിരുന്നു. ചാവേർ സിനിമയിൽ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്.ചിത്രത്തിലെ ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിന്നു. മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്റെ പുതിയ ലുക്ക് വന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അണിയറ പ്രവർത്തകർ വ്യത്യസ്തതകൾ കാത്തു സൂക്ഷിച്ചിരുന്നു.
അതേസമയം സാംസ്ക്കാരിക നഗരമായ തൃശൂരിൽ ഇത്തവണത്തെ പുലികളിക്ക് വലിയ ജനപ്രവാഹമാണ് എത്തിച്ചേർന്നത്. അഞ്ച് സംഘങ്ങളാണ് പുലിക്കളിക്കായി എത്തിയിരുന്നത് .താറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പ്രധാനമായും പുലികളെ അണിനിരത്തിയത് .അഞ്ച് സംഘങ്ങളിൽ നിന്നായി 51 വീതം പുലികൾ ഇത്തവണ നിരത്തിലിറങ്ങി.കടുവപ്പുലി, പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി തുടങ്ങി പെൺപുലികളും ഇത്തവണ ഉണ്ടായിരുന്നു.

