എല്ലാ പ്രായത്തിലുള്ളവർക്കും ഒരു പോലെ ഇഷ്ടപെടുന്ന സിനിയമയൊന്നുമെടുക്കാൻ പറ്റില്ലെന്നും. അത് സ്വാഭാവികമാണെന്നും ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുനയുടെ വാർത്ത സമ്മേളനത്തിലാണ് ഇന്നത്തെ ചെറുപ്പക്കാരെ പരിഗണിക്കാതെ മലയാള സിനിമക്ക് നിലനില്പില്ലെന്നും അതുകൊണ്ടു യുവാക്കൾക്ക് ഇഷ്ടപെടുന്ന സിനിമകൾക്കു പ്രാധാന്യം കൊടുക്കണമെന്നും ധ്യാൻ പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ…..
“ഒരു മുപ്പത് മുപ്പത്തഞ്ചു വയസിനു മുകളിലുള്ള ആളുകൾക്കിടയിൽ ‘രോമാഞ്ചം’ വർക്കായിട്ടില്ല. പക്ഷെ ചെറുപ്പക്കാർക്കിടയിൽ ഹിറ്റായിട്ടുണ്ട്. കാരണം അവർക്കു റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് രംഗങ്ങളുണ്ടതിൽ. വലിയ രൂപത്തിലുള്ള കഥയൊന്നും ആ സിനിമയിലില്ല എന്നാൽ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണത്. ഹൊറർ കോമഡി സക്സസ്ഫുൾ ജോണർ ആണ്. ‘അടി കപ്യാരെ കൂട്ടമണി’യിൽ സിനിമ ഹൊറർ കോമഡി ട്രാക്കിലോട്ടു കയറുമ്പോഴേക്കും ഞങ്ങൾ ആ സിനിമ അവസാനിപ്പിച്ചിരുന്നു.
നമ്മുടെ നഗരങ്ങളിൽ ബാച്ച്ലേഴ്‌സ് ആയിട്ട് ജീവിക്കുന്ന ആളുകൾ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുള്ള ഓജോ ബോർഡിൻറെ ഒക്കെ കഥ പറയുന്ന ‘രോമാഞ്ച’ത്തിനൊക്കെ ഇന്നത്തെ കാലത്തു പ്രാധാന്യമുണ്ട്. പക്ഷെ മികച്ച കഥയോ കഥാപശ്ചാത്തലമൊന്നുമില്ലാതിരുന്നിട്ടും തീയേറ്ററുകളിലടക്കം വലിയ വിജയം നേടാൻ ആ സിനിമക്കായിട്ടുണ്ട്. അതിനർത്ഥം നല്ല കഥയില്ലാതെ നമുക്ക് സിനിമയെടുക്കാമെന്നല്ല. ഒരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ളൊരു സിനിമയാണ് രോമാഞ്ചം. ഒരു പ്രാവശ്യം കൂടി ഇത് പോലൊരു സിനിമ നല്ല കഥയൊന്നുമില്ലാതെ എടുത്താൽ പരാജയമായിരിക്കും സംഭവിക്കുക.
ഹൃദയം യുവാക്കളുടെ ഇടയിൽ നല്ല രീതിയിൽ വർക്ക് ആയിട്ടുണ്ട് എന്നാൽ കുറച്ചു പ്രായം കൂടിയവർക്കു അത് ക്രിഞ്ച് ആണെന്ന ആക്ഷേപവുമുണ്ട്. പക്ഷെ ഈ കാലത്തുള്ളവർക്കു ആഘോഷിക്കാൻ ഒരു ക്യാമ്പസ് ചിത്രമായിട്ടു ഹൃദയം മാത്രമാണുള്ളത്. അതവർ ആഘോഷിക്കുന്നു. എനിക്ക് ഹൃദയത്തിൽ പല കാര്യങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട് അതിനു കാരണം ജനറേഷൻ ഗ്യാപ് ആണ്. മുൻപ് കുറെ നല്ല സിനിമകൾ നമുക്ക് അസ്വദിക്കാനുണ്ടായിരുന്നത് കൊണ്ട് ഇപ്പോഴത്തെ സിനിമകളെ പഴയതുമായ താരതമ്യപ്പെടുത്തി ഇപ്പോഴത്തെ സിനിമകൾ മോശമാണെന്നു പറയുന്നത് ശെരിയാവണമെന്നില്ല. ഇന്നത്തെ തലമുറക്കിടയിൽ ഇന്നിറങ്ങുന്ന സിനിമകൾ വിജയിക്കുന്നുണ്ട്. ആർക്കെന്ത് ഇഷ്ടപെടും ഇഷ്ടപ്പെടില്ല എന്ന് നമുക്കൊരു കാറ്റലോഗ് തയ്യാറാക്കണ്ടി വരും. നമ്മുടെ മുന്നിലുള്ള പ്രേക്ഷകരെ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിച്ചു ഓരോരുത്തരുടെയും ഇഷ്ടങ്ങൾ നോക്കി സിനിമയെടുക്കുന്ന കാലമാണിത്.
ഇന്നത്തെ കുട്ടികൾ വലുതാകുന്ന സമയത്ത് അന്നത്തെ സിനിമകൾ അവർക്ക് ഇഷ്ടപെടാത്ത ഒരു കാലം വരും.
ഇന്നത്തെ പ്രേക്ഷകർ ഇവിടുത്തെ ചെറുപ്പക്കാരാണ്. അവരെ പരിഗണിക്കുന്ന സിനിമകൾ തീയേറ്ററുകളിൽ ഇറങ്ങിയിട്ടില്ലെങ്കിൽ സിനിമ കാണാൻ ആളുകളുണ്ടാകില്ല. അതൊരു യാഥാർഥ്യമാണ്.”