ഇന്ന് വളരെയധികം ആളുകൾ കഥയെഴുതി എന്നെ സമീപിക്കുന്നുണ്ട്, പക്ഷേ അവരെ ആരെയും ഞാൻ നിരാശപ്പെടുത്താറില്ല, കാരണം അതിലെല്ലാം മുത്തുകൾ ഉണ്ടാകും. നമുക്ക് അവരെഴുതിയത് പൂർണമായും വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകില്ല എന്ന് ഗോകുലം ഗോപാലൻ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോകുലം ഗോപാലന്റെ വാക്കുകൾ…
“സിനിമ തെരഞ്ഞെടുക്കുന്നത് ഒരു കഥ കേട്ടുകഴിഞ്ഞാൽ അതിന്റെ ആകെത്തുക നമുക്ക് അറിയും. പിന്നെ അതിന്റെ ഒരു പ്രോജക്റ്റ് എത്രയുണ്ടാവുമെന്ന് നോക്കും. ആ പ്രൊജക്റ്റിന് എത്ര കളക്ഷൻ ചെയ്യാൻ പറ്റുമെന്ന് നോക്കും. അങ്ങനെ ഓരോരോ പടിപടിയായി കാര്യങ്ങൾ ചെയ്തിട്ടാണ് ഞങ്ങൾ സിനിമ തെരഞ്ഞെടുക്കുന്നത്. കാരണം ഇന്ന് വളരെയധികം ആളുകൾ കഥയെഴുതി എന്നെ സമീപിക്കുന്നുണ്ട്, പക്ഷേ അവരെ ആരെയും ഞാൻ നിരാശപ്പെടുത്താറില്ല, കാരണം അതിലെല്ലാം മുത്തുകൾ ഉണ്ടാകും. നമുക്ക് അവരെഴുതിയത് പൂർണമായും വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകില്ല. പക്ഷേ എന്നാലും ഒരുവിധത്തിലൊക്കെ നമ്മൾ അവിടെയും ഇവിടെയും നോക്കി കാര്യങ്ങൾ മനസ്സിലാക്കിയാൽ ഒരു നല്ലൊരു കഥയാണെങ്കിൽ തീർച്ചയായിട്ടും ഞാൻ അത് എടുത്ത് അവരെ പ്രോത്സാഹിപ്പിക്കും. എത്രയോ കഥകൾ അങ്ങനെ എടുത്ത് ഞാൻ പരാജയപ്പെട്ടാലും അല്ലെങ്കിൽ ഓടിയിട്ടില്ലെങ്കിലും അവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഞാൻ ചെയ്യും.
ഞാൻ സിനിമാമേഖലയിലേക്ക് വരണം എന്ന് ആഗ്രഹിച്ച സമയത്ത് എനിക്ക് പല പ്രത്യാശകളും ഉണ്ടായിരുന്നു, ആ ആവേശം അവർക്കും ഉണ്ടാകുമല്ലോ. ഞാൻ വളരെ ചെറുപ്പത്തിൽ ഈ സിനിമയെ സമീപിക്കുമ്പോൾ അവർ പറയുന്ന മറുപടിയ്ക്ക് ചിലപ്പോൾ എന്നെ ഒരു പോസിറ്റീവ് ആയി പറഞ്ഞാൽ എനിക്ക് വലിയ ബഹുമാനം അവരോട് തോന്നും. നെഗറ്റീവ് ആയിട്ട് പറഞ്ഞാൽ അദ്ദേഹം എന്താണ് ഇങ്ങനെ പറഞ്ഞത് എന്ന് തോന്നും. ആ ഫീലിംഗ് ഇന്നും എനിക്ക് ഉണ്ട്, അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് അവരോടൊക്കെ പരമാവധി സഹകരിക്കുന്നത്.
ഒരാൾ കഥ കൊണ്ടുവന്നാൽ എനിക്ക് വേണ്ട, പറ്റില്ല എന്ന് ഞാൻ പറയാറില്ല, പരമാവധി നോക്കാം എന്ന് പറയും. കാരണം അവർ അത്രയ്ക്കു കഷ്ടപ്പെട്ട് ഒരു കൊല്ലം ഒന്നരക്കൊല്ലം എഴുതിയ കഥയായിരിക്കും. അവരെ നമ്മൾ ഒരു നിമിഷം കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞുകഴിഞ്ഞാൽ അത് അവർക്ക് വലിയ വിഷമം ഉണ്ടാക്കും. പക്ഷേ അതേസമയം അത് വായിച്ച് നോക്കിയിട്ട് ചിലപ്പോൾ അതിൽ സത്തുകൾ ഉണ്ടാകും, വലിയൊരു പടമായിട്ട് മാറ്റാൻ പറ്റും. പല പുതിയ പടങ്ങൾ ഇപ്പോൾ എത്ര നന്നായിട്ട് ഓടിയിട്ടുണ്ട്, അപ്പോൾ അതൊക്കെ മനസിലാക്കിക്കഴിഞ്ഞ് ഓർത്തുകൊണ്ടാണ് ഇങ്ങനെ ഈ ചെറുപ്പക്കാരെ കൊണ്ടുവരുന്ന അല്ലെങ്കിൽ പുതിയതായി ഈ മേഖലയിൽ വരുന്ന ആളുകളെ ഞാൻ പ്രോത്സാഹനം കൊടുക്കാറുണ്ട്”