സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു.സെപ്റ്റംബര്‍ 7 മുതൽ ചിത്രം ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിക്കും.നൂറ് കോടി രൂപക്ക് ആമസോൺ പ്രൈമാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടങ്ങുന്നതുകൊണ്ടാണ് ഒടിടി റിലീസ് വൈകിയതെന്നാണ് വിവരങ്ങൾ.
സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്.തിയറ്ററുകളിൽ ഇപ്പോഴും ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം വാരാന്ത്യത്തോടെ 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്.ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.
രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു. വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ഓരോ രംഗങ്ങളിലും മികച്ചുനിൽക്കുന്നു.
കഴിഞ്ഞ ദിവസം രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.

