ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ഇരുവരും ലിജോയ്ക്കൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, വരും ദിവസങ്ങളിൽ അപ്ഡേറ്റ്സുകൾ പുറത്തുവരും. മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
അതേസമയം, പ്രേക്ഷകരൊട്ടാകെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”മലൈക്കോട്ടൈ വാലിബൻ”. ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തിയെന്നുള്ള വാർത്തകൾ വന്നിരുന്നു. മലൈക്കോട്ടൈ വാലിബന്റെ റിലീസ് ഏകദേശം ക്രിസ്മസിനോടനുബന്ധിച്ച് ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. സമൂഹമാധ്യമമായ എക്സിലൂടെയാണ് (ട്വിറ്റർ) ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നത്. ‘ലൂസിഫർ’ എന്ന വമ്പൻ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം.മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിളിലും ചിത്രം റിലീസാകും. ‘ആമേന്’ ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ക്യാമറമാനാകുന്ന ചിത്രമാണിത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും ചിത്രത്തിൽ നിർവഹിക്കുന്നു.
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ വാലിബൻ ഗെറ്റപ്പിൽ വിശ്രമിക്കുന്ന മോഹൻലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കൂടാതെ ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത മുമ്പ് പുറത്തുവന്നിരുന്നു. അച്ഛനും മകനും ആയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരങ്ങൾ . ചിത്രത്തിന്റെ ക്ലൈമാക്‌സിൽ വ്യത്യസ്തമായ ഒരു സംഘട്ടനം ഉണ്ടെന്നും സിനിമാ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.