കാർ നഷ്ടപ്പെട്ടത് വളരെ ദുഃഖമായിരുന്നു. വണ്ടിയിൽ കയറി യാത്ര ചെയ്ത ആളുകൾ പോലും നമ്മളെ മാറി നിന്ന് കളിയാക്കി എന്ന് അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
“വെളിപാടിന്റെ പുസ്തകം എന്ന രണ്ടാമത്തെ ചിത്രം കഴിഞ്ഞിട്ടാണ് ഞാൻ കാർ വാങ്ങുന്നത്. wrv ഹോണ്ട എന്ന കാർ ആണ് ആദ്യം വാങ്ങിയത്. ആ കാറൊക്കെ കൈയിൽ നിന്ന് പോയി. അതൊക്കെ കോവിഡ് സമയത്തിന് മുൻപൊക്കെ തന്നെ പോയി. ഇപ്പോൾ ഉപയോഗിക്കുന്നത് വേറൊരു വണ്ടിയാണ്.
കാർ നഷ്ടപ്പെട്ടത് ഭയങ്കര ദുഃഖമായിരുന്നു, വണ്ടിയിൽ കയറി യാത്ര ചെയ്ത ആളുകൾ പോലും നമ്മളെ മാറി നിന്ന് കളിയാക്കി, അവൻ വണ്ടി വിറ്റു അറിഞ്ഞില്ലേ അവൻ അടിയിൽ പോയി, ഒന്നുമല്ലാത്തവനായിപ്പോയി എന്നൊക്കെ പറയുമായിരുന്നു. പക്ഷേ നമ്മൾ അവിടെയും തോറ്റില്ല, നമ്മൾ സിൻസിയർ ആയിട്ട് സ്നേഹിച്ചാൽ മതി. പലതും നഷ്ടപ്പെട്ടിട്ടും എല്ലാം തിരിച്ചുപിടിക്കാൻ പറ്റും എന്നുള്ളൊരു ഉറച്ച വിശ്വാസം ഉണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ ഓടിക്കുന്ന വണ്ടി bmw അല്ലേ, ആ വണ്ടിയിൽ ആണ് എല്ലായിടത്തും സഞ്ചരിക്കുന്നത്. അപ്പോൾ അതുകൊണ്ട് അങ്ങനെ പെട്ടെന്നൊന്നും തോൽക്കാൻ പറ്റില്ല”
അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമാണ് ‘പോയിന്റ് റേഞ്ച്’. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.
ശരത് അപ്പാനി, റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
മിഥുന്‍ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥ രചിച്ചിരിക്കുന്നു. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്നാണ്. ഇവരുടെ വരികള്‍ക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്.