മകൻ നഷ്ടപ്പെട്ടത് സഹിക്കാൻ പറ്റാത്ത ദുഃഖമാണെന്ന് ഗോകുലം ഗോപാലൻ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോകുലം ഗോപാലന്റെ വാക്കുകൾ…
“എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ദുഃഖം മകൻ നഷ്ടപ്പെട്ടതാണ്. കാരണം നമുക്കത് സഹിക്കാൻ പറ്റാത്ത ദുഖമാണ്. ജീവിതം മുഴുവനും നമ്മൾ ചിന്തിക്കുമ്പോൾ ആ ദുഃഖം ഇങ്ങനെ നിൽക്കും. പക്ഷേ ആ ദുഃഖത്തെ ഓർത്തിട്ട് നമ്മൾ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. അവന് ഏറ്റവും വലിയ പാഷൻ എന്ന് പറയുന്നത് ഹോട്ടൽ ആയിരുന്നു. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഹോട്ടലിന് പ്രാധാന്യം കൊടുക്കുന്നത് അവന്റെ ഓർമ്മ വച്ചിട്ടാണ്, അവൻ എന്റെ പിന്നാലെയുണ്ട് അവന്റെ ആത്മാവിന് ഏറ്റവും സന്തോഷം കുറേ ഹോട്ടലുകൾ എടുത്തിട്ട് അതിന്റെ പേര് ഗോകുലം ഹോട്ടൽസ് എന്ന് ആക്കുന്നതാണ്. ആ സന്തോഷത്തോടുകൂടി എന്റെ ദുഃഖം ഞാൻ നിരാകരിക്കുകയാണ്. അങ്ങനെ എന്തിനും ഒരു പരിഹാരം ഉണ്ട്, ഏത് ദുഃഖത്തിനും ഒരു പരിഹാരമുണ്ട്”ഗോകുലം ഗോപാലൻ വ്യക്തമാക്കി.
അങ്കമാലി ടെല്‍ക് പാലത്തിനു സമീപത്തുണ്ടായ കാറപകടത്തിലായിരുന്നു ഗോകുലം ഗോപാലന്റെ മകൻ ശബരീഷ് മരിച്ചത്. എതിരെ വന്ന വാഹനത്തില്‍ നിന്നുള്ള വെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോള്‍ ശബരീഷ് ഓടിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ശബരീഷ് വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേറ്റ ശബരീഷിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്‌ക്കുകയായിരുന്നു.
ഗോകുലം ഹോട്ടലുകളുടെ ചുമതല വഹിയ്‌ക്കുകയായിരുന്ന ശബരീഷ് കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം, സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ് ഗോകുലം മൂവീസിനെ വേറിട്ട് നിർത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത. ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും, ഊർജ്ജസ്വലരായ അണിയറപ്രവർത്തകരും തന്നെയാണ് ഗോകുലം മൂവീസിനെ മുന്നോട്ടു നയിക്കുന്നത്. വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.