സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന പരിണീതി ചോപ്ര. നടിയുടെയും ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹനിശ്ചയം മെയ് 13-ന് ഡൽഹിയിലെ കപൂർത്തല ഹൗസിൽ വെച്ച് നടന്നിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹം നടക്കാൻ ഒരുങ്ങുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെപ്തംബര്‍ 23, 24 തിയ്യതികളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗുരുഗ്രാമിൽ റിസപ്ക്ഷൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
അതേസമയം, വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താൻ പ്രാർത്ഥിച്ചതിനെല്ലാം അവൾ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് രാഘവ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം നടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എപ്പോഴാണോ അറിയുന്നത് അപ്പോൾ നിങ്ങൾക്ക് അറിയാം, ഒരിക്കൽ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരാളെ കണ്ടുമുട്ടി.
ശാന്തവും സമാധാനപരവും പ്രചോദനാത്മകവുമായ ഒരു അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ പിന്തുണ, നർമ്മം, ബുദ്ധി, സൗഹൃദം എന്നിവ നൽകിയത് പരിശുദ്ധമായ സന്തോഷമാണ്. അദ്ദേഹമാണ് എന്റെ വീട്. ഞങ്ങളുടെ വിവാഹ നിശ്ചയം ഒരു സ്വപ്നം പോലെയായിരുന്നു. സ്നേഹത്തിനും ചിരിക്കും വികാരത്തിനും നൃത്തത്തിനും ഇടയിൽ മനോഹരമായി വിരിഞ്ഞ ഒരു സ്വപ്നം. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം ആഘോഷിക്കുകയും ചെയ്യുമ്പോൾ വികാരങ്ങൾ കവിഞ്ഞൊഴുകും. രാജകുമാരിയുടെ കഥകളിൽ ഭയപ്പാടുള്ള ഒരു കൊച്ചു പെൺകുട്ടിയെന്ന നിലയിൽ, എന്റെ യക്ഷിക്കഥ എങ്ങനെ തുടങ്ങുമെന്ന് ഞാൻ സങ്കൽപ്പിച്ചിരുന്നു. ഇപ്പോൾ അത് ഞാൻ സങ്കൽപ്പിച്ചതിലും മികച്ചതാണ്” എന്നാണ് നടി കുറിച്ചത്.
പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വിവാഹം നടത്തുമെന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന് ശേഷം പ്രചരിച്ച വാർത്തകൾ. അതേസമയം ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകളും ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ഐ.പി.എൽ വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകളും പുറത്തു വന്നു. ഇരുവരും വര്ഷങ്ങളായി പ്രണയത്തിൽ ആണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ.