പ്രഖ്യാപനം മുതൽതന്നെ വാർത്തകളിൽ ഇടംനേടിയ ചിത്രമാണ് രൺബീർ കപൂർ- സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമായ ‘രാമായണ’. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. രാമന്റെ വേഷത്തിൽ രൺബീർ കപ്പൂറും സീതയായി വേഷമിടുന്നത് സായ് പല്ലവിയും ആണ് എത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി സിനിമയുടെ ചിത്രീകരണം താൽകാലികമായി നിർത്തിവെച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയുടെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചതെന്നാണ് വിവരങ്ങൾ. ബോളിവുഡുമായി ബന്ധപ്പെട്ട അടുത്ത ചില വത്തങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ചിത്രത്തിന്റെ ആദ്യ ഘട്ടത്തിലെ നിർമാതാവായിരുന്ന മധു മണ്ടേന ചില കാരണങ്ങളാൽ ചിത്രത്തിൽ നിന്ന് പിൻമാറിയിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാത്തതിനെ തുടർന്നാണ് നിയമ നടപടികൾ നേരിട്ടതെന്നാണ് ഇപ്പോഴത്തെ വിവരം. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരുകയാണെന്നും നിയമപ്രതിസന്ധികൾ പരിഹരിച്ചതിന് ശേഷം മാത്രമേ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂവെന്നും സിനിമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
പ്രഖ്യാപനം മുതൽ വളരെയേറെ ചർച്ചചെയ്യപ്പെട്ട ഈ ചിത്രത്തിലെ ക്യാരക്ടർ ലുക്കുകൾ മുൻപ് ലീക്കായിരുന്നു. രൺബീർ കപൂർ, സായ് പല്ലവി എന്നിവരുടെ സിനിമയുടെ ലുക്കാണ് സേഷ്യൽ മീഡിയയിലൂടെ പുറത്തായിരുന്നത്. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, സായ് പല്ലവിയും രണ്‍ബീർ കപ്പൂറും രാമനും സീതയുമായി മനോഹരമായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. പ്രത്യേകിച്ച് രൺബീർ രാമന്റെ പക്കാ ലുക്ക് എന്നും ആരാധകർ പറയുന്നുണ്ട്.
അതേസമയം, രാമായണ സിനിമയില്‍ കെജിഎഫ് താരമായ യാഷും ഒരു പ്രധാന ഭാഗമാകുന്നുണ്ട്. നിർമാതാവിന്റെ രൂപത്തിലാണ് രാമായണം സിനിമയിൽ യാഷ് എത്തുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണം സിനിമയുടെ നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് മുന്നേ വന്ന റിപ്പോര്‍ട്ടുകൾ. എന്നാൽ പിന്നീട് അതിനെക്കുറിച്ചുള്ള സ്ഥിരീകരണങ്ങൾ ഒന്നുംതന്നെ വന്നിരുന്നില്ല.