‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ രാജ്യമാകെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് വിവേക് അഗ്നിഹോത്രി . നിരവധി വിമർശനങ്ങളാണ് ചിത്രത്തിനെതിരെ അന്ന് ഉയർന്നുവന്നത്. തുടക്കത്തിൽ വലിയ നേട്ടം ഒന്നും ഉണ്ടായില്ലെങ്കിലും പിന്നീട് ബോക്‌സോഫിസിൽ വലിയൊരു നേട്ടമുണ്ടാക്കാൻ ‘കശ്മീർ ഫയൽസി’ന് സാധിച്ചിരുന്നു. എന്നാൽ വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദി വാക്‌സിൻ വാർ’ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല. ആദ്യ ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ചിത്രം പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കുമെന്ന് തോന്നുന്നില്ല എന്നാണ് വിലയിരുത്തൽ.
സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദി വാക്സിൻ വാര്‍’. ചിത്രം ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. പല്ലവി ജോഷിയും നാനാ പടേകറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ‘ദി വാക്സിൻ വാറി’ന്റെ പ്രദർശന ദിവസത്തെ കളക്ഷൻ ഒട്ടും പ്രതീക്ഷകള്‍ നല്‍കുന്നതല്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ദി വാക്സിൻ വാര്‍’ 1.3 കോടിയാണ് റിലീസിന് നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ.
ലോകത്തെ ഒട്ടാകെ പിടിച്ചുകുലുക്കിയ അസുഖമായിരുന്നു കോവിഡ് 19 . വളരെയധികം ഗവേഷണങ്ങൾക്ക് ശേഷമാണ് ശാസ്ത്രജ്ഞർ കോവിഡ് 19 ന് മരുന്ന് കണ്ടുപിടിച്ചത്. ഈ പശ്ചാത്തലത്തിലാണ് സിനിമ അടിസ്ഥാനമാക്കിയിട്ടുള്ളത്. കൊവാക്സിൻ നിർമ്മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ സിനിമയെന്ന് ‘ദി വാക്‌സിൻ വാർ’ പ്രഖ്യാപിക്കുമ്പോൾ തന്നെ വിവേക് അഗ്നിഹോത്രി പറഞ്ഞിരുന്നു.
സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഈ ചിത്രത്തില്‍ പല്ലവി ജോഷി, നാനാ പടേകര്‍, എന്നിവര്‍ കൂടാതെ റെയ്മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയെങ്കിലും ദ വാക്സിൻ വാറിന്റെ ആദ്യദിന കളക്ഷനില്‍ അത് പ്രതിഫലിച്ചിട്ടില്ല എന്നാണ് സൂചനകൾ. തീയേറ്ററിൽ പ്രദർശനത്തിനെത്തി ഒരു മാസത്തിനകം തന്നെ ചിത്രം ഓടിടിയിൽ പ്രദർശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ദി വാക്‌സിൻ വാർ സ്ട്രീമിങ് ചെയ്യുക എന്നാണ് റിപ്പോർട്ട്. രണ്ട് മണിക്കൂർ നാല്പത് മിനുട്ട് ദൈർഘ്യമേറിയതാണ് ചിത്രം. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.