മലയാള സിനിമയുടെ അഭിനയ കുലപതി തിലകന്റെ ഓർമ്മ ദിവസമാണ് ഇന്ന്.പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. തിലകന്റെ ഓർമ്മയിൽ മകൻ ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത, മരണം പോലും കലഹമാക്കി ആഘോഷിച്ച തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ജനപക്ഷപിന്തുണ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ, നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നു വർഷം തികയുകയാണ് എന്ന് ഷമ്മി കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം……
”ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം..!കലഹം ജന്മപ്രകൃതമായ.കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത മരണം പോലും കലഹമാക്കി ആഘോഷിച്ച.തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം.അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി.അതെ.ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും.എന്നിരുന്നാലും. ‘പെറ്റ് കിടക്കുന്ന പുലി’ എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാൽസല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ “തിലകൻ ചേട്ടൻ” എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ.; എൻറെ അഭിവന്ദ്യ പിതാവ്.ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവർഷം.നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്. കാഴ്ചകളെ വലുതാക്കിയതിന്.മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്.ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്.”
1979 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത് . അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല.മോഹന്‍ലാല്‍തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉള്ളവയാണ്. നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു.