സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്നും ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു .
ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ശില്പം തരണമെന്നും പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ചലച്ചിത്ര അവാർഡിലെ സ്ത്രീ ശിൽപം മാറ്റി ആൺകരുത്തുള്ള ശിൽപമാക്കണമെന്നും ആൺ രൂപമുള്ള ശിൽപം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും പറഞ്ഞുകൊണ്ട് സംസ്ഥാന ചലച്ചിത്ര വേദിയിൽ അലൻസിയർ നടത്തിയ പരാമർശമാണ് വിവാദങ്ങളിലേക്ക് വഴിയൊരുക്കിയത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.
വിഷയം സോഷ്യല്‍ മീഡിയയും കടന്ന് ഇതിനോടകം വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിനിമാമേഖലയിലെ പ്രമുഖരുള്‍പ്പെടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട് .ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചത്.
ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണെന്നാണ് വിഷയത്തിൽ നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.അതേസമയം അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നുമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടനെതിരെ പ്രതികരിച്ചത്.സ്ത്രീശാക്തീകരണത്തെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെ അലൻസിയർ നടത്തിയ പ്രസംഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നായിരുന്നു സംവിധായിക ശ്രുതി ശരണ്യത്തിന്റെ പ്രതികരണം.മാത്രമല്ല വിവാദ പരമാർശം നടത്തിയ അലൻസിയറിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്.പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും പറഞ്ഞ അലൻസിയർ ഇത്ര ചീപ്പാണോ എന്നും അദ്ദേഹം ഖജുരാഹോ ക്ഷേത്രത്തിൽ പോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും വ്യാപകമായ രീതിയിൽ ഉയര്‍ന്നു കഴിഞ്ഞു.