സമകാലിക ഇന്ത്യയിലെ സാമൂഹിക വിഷയങ്ങളായ തെരഞ്ഞെടുപ്പ് ,അഴിമതി, കര്‍ഷക പ്രശ്‍നം, പൊതുജന ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം വളരെ കൃത്യമായി തുറന്ന് പറഞ്ഞ ഷാരൂഖ് ചിത്രം ജവാൻ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ടെന്ന വാദം റിലീസിന് എത്തിയത് മുതൽ ഉയർന്നിരുന്നു.ഇപ്പോൾ ഈ വാദത്തെ പിന്തുണച്ചുകൊണ്ടും അതിനെ ആയുധമാക്കിക്കൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി.
പത്ത് വർഷത്തെ അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം ജവാനിലൂടെ തുറന്നുകാട്ടിയിട്ടുണ്ടെന്നാണ് ബിജെപി മുന്നോട്ട് വക്കുന്ന പുതിയവാദം.ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ജവാനുമായി ബന്ധപ്പെടുത്തി പുതിയ രാഷ്ട്രീയ പ്രസ്താവന നടത്തിയിരിക്കുന്നത്.
കോൺഗ്രസിന്റെ ഭരണത്തെ വിമർശിച്ചുകൊണ്ട് സിനിമയിലൂടെ പുതിയ വിവാദം സൃഷ്ടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന കാര്യം വളരെ വ്യക്തമാണ്.

യുപിഎ സർക്കാരിന്റെ കാലത്തെ ദുരന്തപൂർണമായ രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ചും 2009 നും 2014 നും ഇടയിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുനടന്ന സിഡബ്ല്യുജി, 2 ജി, കൽക്കരി വിതരണ കുംഭകോണംഎന്നിവയുൾപ്പെടെയുളള നിരവധി ആരോപണവിധേയമായ അഴിമതികളെയും ഗൗരവ് ഭാട്ടിയ സിനിമയുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാട്ടുന്നുണ്ട്.ഇവയെല്ലാം പ്രേക്ഷകരെ സിനിമയിലൂടെ ഓർമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.നരേന്ദ്രമോദി സർക്കാരിനെതിരെയുളള സിനിമയിലെ വിമർശനങ്ങളെ പരാമർശിക്കാതെയാണ് ബിജെപിയുടെ അഭിനന്ദനം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ, ജവാനിലൂടെ ഗൊരഖ്പൂർ സംഭവം വീണ്ടും ചർച്ചയാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടുളള ഡോ. കഫീൽ ഖാന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ നിർമാതാക്കൾക്കും ഷാരൂഖ് ഖാനും അറ്റ്‌ലീക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടുളള കഫീൽ ഖാന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. താൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ധാരാളം പേർ തന്നെ ഓർത്തുവെന്നും പറഞ്ഞ് മെസ്സേജ് അയക്കുന്നുണ്ടെന്നായിരുന്നു എന്നാണ് കഫീൽ ഖാൻ എക്സിലൂടെ അന്ന് പറഞ്ഞത്.
സിനിമാ ലോകവും യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും സിനിമയിൽ കുറ്റവാളികളായവർ ശിക്ഷിക്കപ്പെടുന്നുവെന്നും എന്നാൽ, ഇവിടെ താനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതി തേടുകയാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും പരാമർശിക്കാതെയാണ് ബിജെപിയുടെ കോൺഗ്രസിനെതിരെയുളള പുതിയ പരാമർശം വന്നിരിക്കുന്നത്.
നരേന്ദ്രമോദി സർക്കാരിനെതിരെയുളള സിനിമയിലെ വിമർശനങ്ങളെ പരാമർശിക്കാതെയാണ് ജവാനെ ബിജെപി അഭിനന്ദിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തമിഴിൽ വിജയ്യെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത മാസ് സിനിമകളുടെ അതേ ഫോർമാറ്റിൽ തന്നെയാണ് ജവാൻ തയ്യാറാക്കിയിരുന്നതെന്ന വിമർശനം തുടക്കം മുതൽ പ്രചരിച്ചിരുന്നു.ഇക്കാര്യം വലിയ രീതിയിൽ വിമർശന വിധേയമാകാതിരുന്നതിന് കാരണം നിലവിലെ ഇന്ത്യൻ സാമൂഹിക സ്ഥിതി ചിത്രത്തിലൂടെ വ്യക്തമായി തുറന്ന് കാണിച്ചതുകൊണ്ടാണെന്നും ജവാൻ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണെന്നാണ് ഒരു വിഭാഗം പറഞ്ഞത്.
ഒരു സിനിമയെ രാഷ്ട്രീയപരമായി വളച്ചൊടിക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയുടെ പുതിയ പരാമർശം.കേവലം ഒരു ബോളിവുഡ് സിനിമയെ ബിജെപി രാഷ്ട്രീയപരമായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമുൾപ്പെടെ ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

