പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായ പി.വി. ഗംഗാധരൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്ന് രാവിലെ (ഒക്ടോബർ പതിമൂന്ന്) ആറരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചതും ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു പി.വി. ഗംഗാധരൻ. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലിടംപിടിച്ച പി.വി. ഗംഗാധരൻ നിലവിൽ എ.ഐ.സി.സി അംഗം കൂടെയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി.വി. ഗംഗാധരൻ. 1943-ൽ കോഴിക്കോടായിരുന്നു പി.വി. ഗംഗാധരൻ ജനിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്ററായ പി.വി. ചന്ദ്രൻ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ കൂടിയാണ്. ഭാര്യ : പി.വി. ഷെറിൻ. മക്കൾ ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ്.