നാണവും മാനവും ഉണ്ടെങ്കില്‍ അലന്‍സിയര്‍ പുരസ്‌കാരം തിരികെ നല്‍കണം: ഭാഗ്യലക്ഷ്മി

0
196

നാണവും മാനവും ഉണ്ടെങ്കില്‍ അലന്‍സിയര്‍ പുരസ്‌കാരം തിരികെ നല്‍കണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെയാണ് ഭാഗ്യലക്ഷ്മി വിമര്‍ശനമുന്നയിച്ചത്.അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം. സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് അലന്‍സിയറിന്റെ പരാമര്‍ശം. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ സത്യസന്ധമായാണ് പറഞ്ഞത് എന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലില്‍ പറഞ്ഞത്.

പിന്നെ എന്താണ് ഈ കരുത്തുള്ള പുരുഷ പ്രതിമ. സ്ത്രീയ്ക്ക് കരുത്തില്ല എന്നാണോ പറയുന്നത്. സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, ബഹിരാകാശത്ത് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചാണ് സഹതാപം തോന്നുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും. കുറച്ച് മാന്യതയുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചു കൊടുക്കണം. കുറച്ച് നാണവും മാനവും ഉണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടത്.

ഒരു ശില്പം വാങ്ങുമ്പോള്‍ പ്രലോഭനം തോന്നുന്നു എന്ന് പറയുന്നതില്‍ എന്താണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണം. അവിടെ വേറെ പുരസ്‌കാരം വാങ്ങിയ സ്ത്രീകളുണ്ടായിരുന്നു. ആരെങ്കിലും അവിടെ വച്ച് പ്രതികരിച്ചോ? ആര്‍ക്കെങ്കിലും അതിനുള്ള ആര്‍ജ്ജവം ഉണ്ടായോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

അതേസമയം, നടന്‍ സന്തോഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ എന്ന നടന്‍ നടത്തിയ പരാമര്‍ശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് താരം കുറിച്ചത്.


അതേസമയം,പുരസ്‌കാര വേദിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ അലന്‍സിയറിന്റെ കരണത്തടിച്ചേനെ എന്നാണ് തിരക്കഥാകൃത്ത് മനോജ് റാംസിംഗ് പ്രതികരിച്ചത്. ‘മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു… ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ’

‘ഷെയിം ഓണ്‍ യു അലന്‍സിയര്‍… ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാസ്ത്ര കൗണ്‍സിലിംഗിന് ചേരൂ.. ഇല്ലെങ്കില്‍ ഡിവൈഎഫ്ഐയിലും കെഎസ്യുവിലും എസ്എഫ്ഐയിലും ഒക്കെയുള്ള തന്റേടമുള്ള പെണ്‍പിള്ളേര്‍ കേറി മേയും നിന്നെ.. റാസ്‌ക്കല്‍.. നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ’- മനോജ് റാംസിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.

എന്നാല്‍ സ്പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here