സിനിമാപ്രേമികൾ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ. സെപ്റ്റംബർ 7 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നതോടെ തെന്നിന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലും വമ്പൻ റിലീസിനായാണ് ‘ജവാൻ’ ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ആണ് പാർട്ണർ . തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്.
അതേസമയം, സിനിമ വളരെ മോശമാണെന്ന് രീതിയിലാണ് കഴിഞ്ഞ ദിവസം പ്രചാരണം നടക്കുന്നത്. സെന്സറിന്റെ ഭാഗമായി സിനിമ കണ്ടു എന്നും വളരെ മോശമാണ് സിനിമയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം.
ഇതിനോട് പ്രതികരിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും ഷാരൂഖ് ആരാധകരും രംഗത്തുവന്നിരുന്നു. സെൻസർ ബോർഡ് എന്താ പൊതു ഉദ്യാനമാണോ പോകുന്നവർക്കും വരുന്നവർക്കും കയറി സിനിമ കാണാൻ, ഇതുവരെയും ജവാന്റെതായി ഒരു തരത്തിലുമുള്ള പൊതു റിലീസുകൾ നടന്നിട്ടില്ല അതുകൊണ്ട് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല തുടങ്ങിയ പ്രതികരണങ്ങളാണ് ഇത്തരം പ്രചരണങ്ങൾക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്.
ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.
ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.