കെജി ജോര്‍ജിന്റെ സ്വാധീനം മലയാള സിനിമയില്‍ എക്കാലവും നിലനില്‍ക്കുമെന്ന് കമല്‍. കെജി ജോര്‍ജ്ജിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയപ്പോഴാണ് കമല്‍ മാധ്യമപ്രവര്‍ത്തകരോട്് സംസാരിച്ചത്.
കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്…
സിനിമ ലോകത്തെ സംബന്ധിച്ചിടത്തോളം കെജി ജോര്‍ജ്ജ് ഞങ്ങള്‍ക്ക് ഗുരുനാഥനും മാസ്റ്ററുമാണ്. ഞാനൊക്കെ സിനിമയില്‍ വരുമ്പോള്‍ കെജി ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍ എന്നിവരുടെ സിനിമകള്‍ മോഹിച്ചിട്ടാണ് സിനിമയിലേക്ക് വരുന്നത്. അവരുടെ ഓരോ സിനിമകളും ഓരോ തലമുറയെയും സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. ജോര്‍ജ്ജ് സാര്‍ എനിക്ക് വളരെയധികം അടുപ്പമുള്ള ഒരാളായിരുന്നു. കുടുതല്‍ അടുപ്പമുണ്ടാകുന്നത് മാക്ട സംഘടന ആരംഭിച്ചപ്പോള്‍ മുതലാണ്. അതിന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു ജോര്‍ജ്ജ് സാറായിരുന്നു. ജോണ്‍ പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ആദ്യം രൂപീകരിച്ചതിന് ശേഷം ആദ്യത്തെ യോഗത്തില്‍ ഒരുമിച്ച പങ്കെടുത്ത ഒരാളായിരുന്നു ഞാന്‍.
ഓരോ ഘട്ടത്തിലും മാക്ട എന്ന സംഘടന മലയാള സിനിമ ലോകത്ത് വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതിന് നേതൃത്വം കൊടുത്ത ജോര്‍ജ്ജ് സാറിന്റെ സൗമ്യമായ ഇടപെടലുകള്‍ കൊണ്ടായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം സിനിമ ചെയ്യാത്ത കാലത്ത് പോലും അദ്ദേഹം നിരാശനാകാതെ പുതിയ തലമുറയെ സ്വാധീനിക്കുന്ന രീതിയില്‍ നിങ്ങള്‍ മികച്ച സിനിമ ഉണ്ടാക്കൂ എന്ന് പുതിയ തലമുറയെ പ്രചോദനനമുണ്ടാക്കുമായിരുന്നു. അത് എല്ലാവര്‍ക്കും കഴിയുമെന്ന് തോന്നൂന്നില്ല. എനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഇനി ഞാന്‍ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ സിനിമ ചെയ്യാന്‍ സാധിക്കുന്ന സമയത്ത് മാത്രമേ ചെയ്യുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.അദ്ദേഹം സിനിമ ചെയ്തിട്ട് 25 വര്‍ഷമാകുന്നു.
25 വര്‍ഷമൊരു ഇടവേളയായിട്ട് തോന്നുന്നില്ലല്ലോ? അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും ജീവിക്കുകയാണ്. ആ സിനിമകളെല്ലാം നമുക്കറിയാം പുതിയ കാലഘട്ടത്തില്‍ നവതരംഗത്തിന് പ്രചോദനമാകുന്ന സിനിമകളാണ് ഇന്ന് നിറഞ്ഞു നില്‍ക്കുന്നത്. സാങ്കേതിക പ്രവര്‍ത്തകരും, സംവിധായകരുമെല്ലാം. കെജി ജോര്‍ജ്ജിന്റെ സ്വാധീനം അത് തന്നെയാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള സിനിമകള്‍. കെജി ജോര്‍ജ്ജിന്റെയും രാഷ്ട്രീയവും ഭാവുകത്വവുമെല്ലാം നമ്മള്‍ കണ്ടതാണ്. ആ സ്വാധീനമൊന്നും മലയാള സിനിമയില്‍ നിന്ന് പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിയെന്ന നിലയില്‍ ഇത്രയും നന്മയുള്ള മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അതു മാത്രമല്ല ഒരു പച്ചയായ മനുഷ്യന്‍.
അദ്ദേഹത്തിന്റെയും സ്വകാര്യജീവിതവും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചും തുറന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. അതിന്റെ പേരില്‍ ഒരു ശത്രുതയുമുണ്ടായിട്ടില്ല. സെറ്റില്‍പ്പോലും അദ്ദേഹം രസികനായിട്ടും വളരെ തന്മയത്വത്തോടുമാണ് പെരുമാറുന്നത്. അങ്ങനെയുള്ള ഒരാള്‍ വേര്‍പെടുമ്പോള്‍ നമുക്കെല്ലാവര്‍ക്കും വിഷമമുള്ള കാര്യമാണ്. കെജി ജോര്‍ജ്ജ് ഞങ്ങളുടെ കൂടെ ശക്തനായി എന്നും കൂടെയുണ്ടായിരുന്നുവെന്നുള്ള ധൈര്യം എനിക്ക് തോന്നീയിട്ടുണ്ടായിരുന്നു.
അതേസമയം, വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. സിബി മലയില്‍, രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, കെ എസ് പ്രസാദ്, പ്രിയനന്ദനന്‍, ഇടവേള ബാബു, മോഹന്‍ ജോസ് സിദ്ധിഖ്, കമല്‍, ഷൈന്‍ ടോം ചാക്കോ, എംഎല്‍എ കെ ബാബു, കുഞ്ചാക്കോ ബോബന്‍, തെസ്‌നിഖാന്‍, ബെന്നി പി നായരമ്പലം, ഹരിശ്രീ അശോകന്‍, സോഹന്‍ സീനുലാല്‍, ഷാജോണ്‍, സീമ ജി നായര്‍ തുടങ്ങി നാനാതുറകളില്‍ നിന്നും നിരവധി പേര്‍ ടൗണ്‍ ഹാളില്‍ എത്തിയിരിക്കുകയാണ് .
പ്രശസ്ത സംവിധായകന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. രാവിലെ 11 മണി മുതല്‍ 3 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനം നടന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് 6 മണിക്ക് വൈഎംസിഎ ഹാളില്‍ വെച്ച് അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ നടന്‍ മമ്മൂട്ടി എത്തിയിരുന്നു. താന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളുകൂടെ തനിക്കു നഷ്ടമായിരിക്കുന്നു എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള ചില ഓര്‍മ്മകളും പങ്കുവെച്ചു. ”ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളുകൂടെ പോയി. അഞ്ചു വേഷമായി ഇവിടെ ആയിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നുതന്ന സംവിധായകനാണ് ജോര്‍ജ് സാര്‍. എനിക്കിവിടെ വരാന്‍ പറ്റിയത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗുരു തുല്യനായ ഒരാളാണ്. മെന്റര്‍ എന്നുതന്നെ പറയാം. ഇപ്പോള്‍ അദ്ദേഹം സിനിമകളില്‍ സജീവമല്ലെങ്കിലും അദ്ദേഹം ചെയ്തുവെച്ച സിനിമകള്‍ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. വളരെയധികം പ്രത്യേകതകളുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നവയാണ്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
അദ്ദേഹം പറയുന്ന പോലെ ഓരോ കാലത്തും ഓരോ തരം സിനിമകളാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിനു അനുസരിച്ചു സിനിമകളുടെ ഗതിയും മാറുന്നുണ്ട്. അതിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കാഞ്ഞത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല, അതിനുള്ള സൗകര്യങ്ങള്‍ ഒത്തുവരാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ മലയാള സിനിമയില്‍ മറക്കാന്‍ പറ്റാത്ത സിനിമകള്‍ ഉണ്ടാക്കേണ്ടിയിരുന്ന ആളാണ് അദ്ദേഹം . ഇതിനിടയ്ക് ശാരീരിക അസ്വാസ്ഥ്യവും പക്ഷാഘാതവും ഒക്കെ വന്നതുകൊണ്ട് അദ്ദേഹം ഓര്‍മ്മയായിരിക്കുകയാണ്.” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.