കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കലിൽ സൈനികനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന സംഭവം ഉണ്ടായത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈൻ എന്നയാളെയാണ് മർദിച്ചത്. മർദനത്തിനുശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്നെഴുതിയതായും ഷൈൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ ഈ സംഭവത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നടനും ഇന്ത്യൻ ആർമി ഓഫീസറുമായ മേജർ രവി. ഫേസ്ബുക്ക് ലൈവ് വഴി കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന സംഭവം വ്യാജമാണെന്ന് കണ്ടെത്തിയ കേരള പോലീസിനെ അഭിനന്ദിക്കുകയാണ് മേജര്‍ രവി.
മേജർ രവിയുടെ ഫേസ്ബുക്ക് ലൈവിന്റെ പൂർണ്ണരൂപം…
‘സംഭവത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ പിന്നീട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതെയുള്ളു. ആ പട്ടാളക്കാരന്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു – മുസ്ലീം വര്‍ഗീയതയും കുത്തിതിരുപ്പും ഉണ്ടായേനെ. ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയിരിക്കുന്നത്.
കേരള പോലീസിന്‍റെ അന്വേഷണം സത്യം പുറത്തുവന്നതുകൊണ്ട് അതൊന്നും സംഭവിച്ചില്ല. ഈ പട്ടാളക്കാരന്‍ ഇനിയും സൈന്യത്തില്‍ തുടര്‍ന്നാല്‍ ഇവിടെ ചെയ്തത് കശ്മീര്‍ പോലെയുള്ള സ്ഥലത്താണ് ചെയ്തേക്കും. ഫേമസ് ആവാന്‍ വേണ്ടി ഒരു നിരപരാധിയെ വെടിവെച്ച് കൊന്ന ശേഷം ഗ്യാലണ്ടറി മെഡലിന് വേണ്ടി ചെന്നു നിന്നേനെ. കേരള പോലീസില്‍ സംഭവത്തില്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് സൈന്യത്തെ ഈ കാര്യം അറിയിച്ചാല്‍ ഇയാള്‍ ഇനി ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടാകില്ലെന്നും കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാകുകയും ചെയ്യും. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിന് വിധിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇനി മേലില്‍ ഒരു പട്ടാളക്കാരനും ഇങ്ങനെ ചെയ്യാന്‍ മുതിരരുതെന്നും മേജര്‍ രവി രൂക്ഷമായി തുറന്നടിച്ചു’
അതേസമയം, പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തുകയും, വീട്ടിൽ നിന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റ് കണ്ടുപിടിക്കുകയും ചെയ്തിരുന്നു. സൈനികനായ ഷൈൻ പറഞ്ഞതിന് അനുസരിച്ചാണ് പുറത്തു പിഎഫ്ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിച്ചു. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.