നൂറുകോടി ക്ലബ്ബിലേക്ക് കടക്കുന്ന സിനിമകളുടെ ലിസ്റ്റിലേക്ക് ‘മാര്‍ക്ക് ആന്റണി’യും

0
201

നൂറുകോടി ക്ലബ്ബിലേക്ക് കടക്കുന്ന സിനിമകളുടെ ലിസ്റ്റിലേക്ക് ‘മാര്‍ക്ക് ആന്റണി’യും. നടന്‍ വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘മാര്‍ക്ക് ആന്റണി’. ഹിറ്റുകള്‍ ആവര്‍ത്തിക്കുന്ന തമിഴ് സിനിമകളുടെ ലിസ്റ്റിലേക്കാണ് മാര്‍ക്ക് ആന്റണിയുടെയും കടന്നുവരവ്.

രജനികാന്ത് നായകനായ ജയിലര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള തമിഴിലെ അടുത്ത ഹിറ്റാണ് ‘മാര്‍ക്ക് ആന്റണി’. വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്കാണ് മാര്‍ക്ക് ആന്റണി എത്താന്‍ പോകുന്നത്. വിശാലിനൊപ്പം എസ് ജെ സൂര്യയുടെയും ഗംഭീരപ്രകടനമാണ് ചിത്രത്തിനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാക്കിയത്.

വളരെ രസകരമായ ഒരു ടൈം ട്രാവല്‍ ചിത്രമായിട്ടാണ് മാര്‍ക്ക് ആന്റണി എടുത്തിരിക്കുന്നത്. മാര്‍ക്ക് ആന്റണി ആയിട്ടാണ് ചിത്രത്തില്‍ വിശാല്‍ എത്തുന്നത്. ആധിക് രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ജി. വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സുനില്‍, സെല്‍വരാഘവന്‍, ഋതു വര്‍മ്മ, വൈ. ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്സ്ലി എന്നിവരും മാര്‍ക്ക് ആന്റണിയില്‍ വേഷമിട്ടിരുന്നു. സമീപകാലത്ത് ഹിറ്റുകള്‍ ഒന്നുമില്ലാതെ ഇരുന്ന വിശാലിന് മാര്‍ക്ക് ആന്റണി നിര്‍ണായകമാവുകയാണ്. വരും ആഴ്ചകളില്‍ ചിത്രം കളക്ഷനില്‍ വീണ്ടും മുന്നേറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

അതേസമയം, ‘മാര്‍ക്ക് ആന്റണി’, അധോലോക നായകന്മാരുടെ മുടിചൂടാ മന്നന്‍ മാണിക് ബാഷയെപ്പോലും വിറപ്പിച്ച വില്ലന്‍. രഘുവരന്റെ ശബ്ദഗാംഭീര്യത്താലും അഭിനയപ്രകടനത്താലും ഇന്നും തെന്നിന്ത്യയിലെ കൊടൂര വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് മാര്‍ക്ക് ആന്റണി. ആ പേര് പറയുമ്പോള്‍ തന്നെ ഒരു ഇടിമുഴക്കം അനുഭവപ്പെടും. അതേ കാരണം കൊണ്ട് തന്നെയാണ് ആദിക് രവിചന്ദ്രന്‍ തന്റെ പുതിയ ചിത്രത്തിനും ഇതേപേരു തന്നെ ഇട്ടത്. ഇവിടെ വിശാല്‍ ആണ് മാര്‍ക്ക് ആന്റണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി എന്ന അച്ഛനായും മാര്‍ക്ക് എന്ന മകനായും വിശാല്‍ ഇരട്ട വേഷത്തില്‍ ‘മാര്‍ക്ക് ആന്റണി’യില്‍ എത്തുന്നു. ഒരു മുഴുനീള ഗ്യാങ്സ്റ്റര്‍ ടൈം ട്രാവല്‍ എന്റര്‍ടെയ്‌നര്‍ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

1995 കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.
ആന്റണിയും ജാക്കി പാണ്ഡ്യനും ഉറ്റ ചങ്ങാതിമാരും ചെന്നൈയിലെ ഏറ്റവും വലിയ ഗ്യാങ്‌സ്റ്റേഴ്‌സുമാണ്. ഏകാമ്പരമാണ് ഇവരുടെ രണ്ടുപേരുടെയും ശത്രു. തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരനായ ആന്റണിയെ കൊല്ലാന്‍ ഏകാമ്പരന്‍ പദ്ധതിയിടുന്നു. ഇതേ സമയത്താണ് ചിരഞ്ജീവി എന്നൊരു ശാസ്ത്രഞ്ജന്‍ ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്യാന്‍ കഴിയുന്ന ഒരു മെഷീന്‍ കണ്ടുപിടിക്കുന്നത്. ഭൂതകാലത്തിലുളള ആളുകളുമായി ഈ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയും. അങ്ങനെ ഓരോരുത്തരുടെയും ഭാവി തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന കണ്ടുപിടുത്തം കൊണ്ട് ആന്റണിയുടെയും ജാക്കി പാണ്ഡ്യന്റെയും ഭാവി എങ്ങനെ മാറി മറയുന്നു എന്നതാണ് ഈ സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം പറയുന്നത്.

ആന്റണിയുടെ മകന്‍ മാര്‍ക്ക് ആയും ജാക്കി പാണ്ഡ്യന്റെ മകന്‍ മദനായും വിശാലും എസ്.ജെ. സൂര്യയും തന്നെ ഇരട്ടവേഷങ്ങളിലെത്തുന്നു. 1975ലും 1995ലും നടക്കുന്ന കഥയായാണ് മാര്‍ക്ക് ആന്റണിയെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ സിനിമകളുടെ മേക്കിങ് ശൈലികളെ അനുകരിച്ച് സ്പൂഫ് രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ട്രൈം ട്രാവലിലൂടെ രസകരമായ ഫണ്‍ റൈഡ് പോകുന്ന അവസ്ഥയാകും സിനിമ കാണുന്ന പ്രേക്ഷകനും അനുഭവപ്പെടുക. അതി സങ്കീര്‍ണമായ കഥാഗതികളിലേക്കൊന്നും ചിത്രം പോകുന്നില്ല. ചിരഞ്ജീവി നിര്‍മിച്ച ഫോണ്‍ ടൈം മിഷീന്റെ പരിമിതികള്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ പറയുന്നുമുണ്ട്. കഥയ്ക്ക് ആവശ്യമായ രീതിയിലുള്ള ട്വിസ്റ്റും ടേണ്‍സും സിനിമയില്‍ കൃത്യമായി അവതരിപ്പിക്കാന്‍ ആദിക്കിനു കഴിഞ്ഞു. മികച്ചൊരു കഥ ഉണ്ടെന്നതു തന്നെയാണ് മാര്‍ക്ക് ആന്റണി വ്യത്യസ്തമാക്കുന്നതും.

‘മാനാട്’ സിനിമയിലേതു പോലെ ഈ സിനിമയിലും എസ്.ജെ. സൂര്യയുടെ ഗംഭീര കോമഡി രംഗമുണ്ട്. ഇവിടെ മാത്രമല്ല പടത്തിലുടനീളം എസ്.ജെ. സൂര്യ അഴിഞ്ഞാടുകയാണ്. ഒരു ഘട്ടത്തില്‍ വിശാലിനെപ്പോലും വെല്ലുന്ന കോമഡി ടൈമിങുകള്‍ കൊണ്ട് എസ്.ജെ. പ്രേക്ഷകരുടെ കയ്യടി നേടുന്നു. ആന്റണിയും മാര്‍ക്കുമായെത്തുന്ന വിശാലിന്റെ പ്രകടനവും പ്രശംസനീയം. മാസിന്റെ കാര്യത്തില്‍ വിശാലും കോമഡിയുടെ കാര്യത്തില്‍ എസ്.ജെ. സൂര്യയും മിന്നുന്നു. ആക്ഷന്‍ രംഗങ്ങളില്‍ വിശാലിന്റെ ഹൈ വോള്‍ടേജ് പ്രകടനവും അത്യുഗ്രന്‍.

വേഗതയുളള തിരക്കഥയും അത്രത്തോളം മികച്ച മേക്കിങുമാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഒരു സ്ഥലത്തുപോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. രണ്ടാം പകുതി കഴിഞ്ഞാല്‍ എസ്.ജെ. സൂര്യയുടെ അഭിനയ വിളയാട്ടമാണ് കാണാനാകുക. ഇരുനില ബസില്‍ സില്‍ക്ക് സ്മിതയെ കാണുന്ന രംഗത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനമൊക്കെ ഒരു ഉദാഹരണം മാത്രം. സുനില്‍, സെല്‍വരാഘവന്‍, റിതു വര്‍മ, റെഡിന്‍ കിങ്‌സ്‌ലി, നിഴല്‍കള്‍രവി, അഭിനയ, വൈ.ജി. മഹേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജി.വി. പ്രകാശിന്റെ പശ്ചാത്തല സംഗീതം മാര്‍ക്ക് ആന്റണിയെ പൂര്‍ണമായും ഒരാഘോഷമാക്കി മാറ്റുന്നു. മലയാളിയായ അഭിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും അതി ഗംഭീരം. വിജയ് വേലുകുട്ടിയുടെ എഡിറ്റിങും ആര്‍.കെ. വിജൈമുരുഗന്റെ കലാസംവിധാനവും സിനിമയോട് പൂര്‍ണമായും നീതിപുലര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here