നടൻ ജയസൂര്യയുടെ വിവാദ പ്രസംഗത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട നടന്റെ പരാമർശങ്ങൾ വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെയാണെന്ന് മന്ത്രി പറയുന്നു.
മന്ത്രിയുടെ വാക്കുകൾ …..
”കൃഷ്ണപ്രസാദിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകിയില്ലെന്നും ഇതുകിട്ടാൻ തിരുവോണദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്ന് ജയസൂര്യ പറഞ്ഞത് കാര്യങ്ങൾ ശരിയായവിധം മനസ്സിലാക്കാത്തതുകൊണ്ടാണ്. കൃഷ്ണപ്രസാദിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ജൂലൈ മാസത്തിൽ തന്നെ നൽകിയിട്ടുണ്ട് . 1.57 ലക്ഷംരൂപ എസ്.ബി.ഐ. വഴി പി.ആർ.എസ്. വായ്പയായാണ് നൽകിയത്.2070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1817.71 കോടിരൂപ നൽകി. ബാക്കി 253 കോടിരൂപ പി. ആർ.എസ്. വായ്പയായി കർഷകർക്ക് വിതരണംചെയ്യുന്നതിന് എസ്.ബി.ഐ, കനറാ ബാങ്കുകളുമായി ധാരണാപത്രം ഓണത്തിനു മുൻപുതന്നെ ഒപ്പിടുകയും ഇതിന്റെ വിതരണം 24-ന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇവയൊന്നും മനസ്സിലാക്കാതെയാണ് നടൻ പരാമർശങ്ങൾ നൽകിയത്.”എന്നും മന്ത്രി പറയുന്നു.
കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസംഗം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്.കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം.ഇതിനെതിരെ വിമർശനവുമായി മന്ത്രിമാർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു.വിമർശനങ്ങൾ ഉയരുമ്പോഴും ഈ വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തുടർ പ്രതികരണങ്ങൾ നടത്താത്തതെന്നാണ് വിവരങ്ങൾ.
മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു താരത്തിന്റെ വിമര്‍ശനം.എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദ് പറഞ്ഞത്.നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ നടന്റെ സുഹൃത്തായ കൃഷ്ണപ്രസാദിന് മാസങ്ങളായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറയുന്നു.
അതേസമയം നടന്റെ പരാമർശത്തിനുപിന്നാലെ നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരുന്നു. പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ തന്നെ ആകർഷിച്ചത് മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയതാണെന്നും പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമാണ് ജനം കാണുകയുള്ളൂ എന്നും ഹരീഷ് പേരടി പറയുന്നു.

