നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ.ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു കുണ്ടറ ജോണിയെന്നും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം ….
”പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ”
കിരീടം സിനിമയിൽ മോഹൻലാലും കുണ്ടറ ജോണിയും തമ്മിലുള്ള സീനുകൾ പ്രേക്ഷകമനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. നാല്പത്തിനാല് വർഷത്തിനിടയിൽ നൂറോളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും കിരീടത്തിലെ പരമേശ്വരൻ എന്ന കഥപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി ജോണിയുടെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല .അത്രമാത്രം സ്വീകാര്യത ലഭിച്ച കഥപാത്രമായിരുന്നു കിരീടത്തിലെ പരമേശ്വരൻ.കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്തത് പോലും കിരീടം എന്ന സിനിമയാണ്.നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കുകയായിരുന്നു.കുണ്ടറയിൽ കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറിന്റെയും മകനായാണ് ജോണിയുടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബാൾ താരമായിരുന്ന അദ്ദേഹം ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.ഇരുപത്തി മൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്ത് കടന്ന് വന്ന ജോണി പിന്നീട് തനറെ അഭിനയമികവ് കൊണ്ട് വെള്ളിത്തിരയിലെ ശ്രദ്ധേയ നടനായി മാറുന്ന കാഴ്ച്ചയാണ് ഉണ്ടായത് .
മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ ജോണിയുടെ വേഷങ്ങൾ മലയാള സിനിമയിൽ അദ്ദേഹത്തിന് താരപ്പൊലിമ നൽകി.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.നൂറിലധികം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അന്യഭാഷാ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഈ ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജോണിക്ക് എളുപ്പം സാധിച്ചിരുന്നു.മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്.