നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്തും മോഹൻലാലും ഒന്നിച്ചെത്തിയ ചത്രമാണ് ജയിലർ. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ ചിത്രം തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം തീയറ്ററിൽ വലിയ ഓളമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജയിലർ സിനിമയുടെ വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.
എന്നാൽ അനിരുദ്ധിന് സമ്മാനം നൽകാത്തതിൽ പ്രതികരിച്ച് ഒട്ടനവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ സംഗീത സംവിധായകന്‍ അനിരുദ്ധിനും സൺ പിക്ചേഴ്സ് തുകയും കാറും സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ജയിലറിലെ രണ്ട് കഥാപാത്രങ്ങള്‍ക്കായി അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക് ആണ്.സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ ഓരോ പ്രധാന കഥാപാത്രങ്ങൾക്കും വെറൈറ്റി ആയിട്ടുള്ള വ്യത്യസ്ത തീമുകളാണ് അനിരുദ്ധ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് അനിരുദ്ധ്. ഇതിന് മുൻപ് വിക്രം വിജയിച്ച സമയത്ത് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു.
രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.നേരത്തെ കൈമാറിയ ലാഭവിഹിത തുക എത്രയാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് 110 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്.തിയറ്ററുകളിൽ ഇപ്പോഴും ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം വാരാന്ത്യത്തോടെ 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നൂറ് കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.