നയൻതാരയും ഷാരൂഖ് ഖാനും ചേർന്ന് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. ജവാൻ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇവർ ക്ഷേത്ര ദർശനം നടത്തിയത്. ഇവർക്കൊപ്പം സുഹാന ഖാനും, ഗൗരി ഖാനും ഉണ്ടായിരുന്നു. ജവാന്റെ ട്രെയ്‌ലർ റിലീസുമായി ബന്ധപ്പെട്ട് ഷാരൂഖ് നേരത്തെ ചെന്നൈയിൽ എത്തിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് റിലീസിന് എത്തുന്നത്.
ചിത്രത്തിൽ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി, സന്യ മൽഹോത്ര തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.
ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 100 കോടി നേടുന്ന രണ്ടാമത്തെ ഷാരൂഖ് ചിത്രമാകാൻ ‘ജവാൻ’ ഒരുങ്ങുകയാണ് എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത ‘പഠാൻ’ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.
സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയതും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമാകുമെന്ന് തന്നെയാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ആളുകൾ ഈ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്. സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിട്ടുണ്ട്.
ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.8 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 31.05 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യുഎസില്‍ ഇതുവരെ അഡ്വാൻസ് ബുക്കിംഗിൽ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.