സുരേഷ് ഗോപിക്ക് തൃശൂരില്‍ വമ്പന്‍ സ്വീകരണം

0
125

സുരേഷ് ഗോപിക്ക് തൃശൂരില്‍ വമ്പന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ഭാരിച്ച ഒരു സ്‌നേഹവായ്പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റും. അഞ്ച് വര്‍ഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവര്‍ത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകള്‍ ഗുണം ചെയ്തു. തൃശൂരില്‍ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരില്‍ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂര്‍ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങള്‍ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും.

ബിജെപി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് തൃശൂരില്‍ അരങ്ങേറുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി സ്വീകരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി.

മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി.ജെ.പി. നടത്തുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിക്ക് അവിടെയും വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തിയത്.74, 000-ത്തിലധകം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here